അരുവിക്കരയിൽ നിന്ന് മത്സരിക്കാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ച് എം എം ഹസൻ
തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എം എം ഹസന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ സജീവമായ ആളുകളോട് മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് പാര്‍ട്ടി ആലോചിക്കാറുണ്ടെന്നും അപ്പോള്‍ അവര്‍ കൃത്യമായ മറുപടി നല്‍കുമെന്നും എം എം ഹസന്‍ പറഞ്ഞു. ഇനി മത്സരിക്കണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ അതും അംഗീകരിക്കുമെന്നും എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കും. എന്നാല്‍ അരുവിക്കരയില്‍ ജി സ്റ്റീഫന്റെ വിജയസാധ്യതയെക്കുറിച്ച് പറയാനാവില്ല. കഴിഞ്ഞ തവണ മാത്രമാണ് സ്റ്റീഫന്‍ വിജയിച്ചത്. വര്‍ഷങ്ങളോളം കോണ്‍ഗ്രസിന്റെ കയ്യിലുണ്ടായിരുന്ന മണ്ഡലമായിരുന്നെന്നും വോട്ട് എണ്ണുമ്പോള്‍ മാത്രമേ സാധ്യതകള്‍ പ്രവചിക്കാന്‍ കഴിയുകയുള്ളു എന്നും എം എം ഹസന്‍ പറഞ്ഞു.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്തെത്തിയിരുന്നു. കാല്‍നൂറ്റാണ്ടായി യുഡിഎഫിന് പിടിച്ചെടുക്കാന്‍ കഴിയാത്ത പീരുമേട്, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരിങ്ങാലക്കുട, പയ്യന്നൂര്‍ എന്നീ മണ്ഡലങ്ങളാണ് കെഎസ്‌യു ആവശ്യപ്പെട്ടത്. സംഭവത്തില്‍ സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുമായി കെഎസ്‌യു നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
