വിജയ് ചിത്രം ജനനായകന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ്; മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും
വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെൻസർ സർട്ടിഫിക്കറ്റ് കേസിലാണ് വിധി പറയുക. സുപ്രീംകോടതി നിർദേശ പ്രകാരം ഈ മാസം 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു. രാവിലെ പത്തരയ്ക്ക് ആദ്യകേസായി ജനനായകൻ പരിഗണിച്ചേക്കും. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
കൗണ്ടർ അഫിഡവിറ്റ് സമർപ്പിയ്ക്കാൻ സിംഗിൾ ബെഞ്ച് സമയം അനുവദിച്ചില്ലെന്നും ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടുള്ള സിബിഎഫ്സി ചെയർമാന്റെ നിർദേശത്തെ പ്രൊഡ്യൂസേഴ്സ് ചോദ്യം ചെയ്തില്ലെന്നുമായിരുന്നു സിബിഎഫ്സിയുടെ വാദം. സിബിഎഫ്സി പറഞ്ഞ മാറ്റങ്ങൾ മുഴുവൻ വരുത്തിയിട്ടും അകാരണമായി സർട്ടിഫിക്കറ്റ് തടഞ്ഞുവെന്നായിരുന്നു നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചത്.
