Top NewsWorld

ഇറാനില്‍ നിന്ന് മുന്നൂറിലേറെ മിസൈലുകള്‍ എത്തിയെന്ന് ഇസ്രയേല്‍; നിരവധി പേര്‍ക്ക് പരുക്കേറ്റെന്ന് റിപ്പോര്‍ട്ട്

Spread the love

ഇസ്രയേലില്‍ കനത്ത മിസൈല്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ഇറാനില്‍ നിന്ന് മുന്നൂറിലേറെ മിസൈലുകള്‍ എത്തിയെന്നാണ് ഇസ്രയേല്‍ അറിയിക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ടെല്‍ അവീവില്‍ ശക്തമായ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് ഇറാന്‍ അവകാശപ്പെടുന്നു. 17 പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം.

ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന് 350 മീറ്റര്‍ അരികെ ഉള്‍പ്പെടെ ഇറാന്‍ ആക്രമണം നടത്തിയതായി ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ പട്ടാള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ഇറാന്‍ അറിയിച്ചു. ടെല്‍ അവീവിന് പുറമേ ജറസലേമിലും ആക്രമണം നടന്നു. ജെറുസലേമിന്റെ ആകാശത്ത് തീവ്രതയേറിയ പ്രകാശം കണ്ടതായും പൊട്ടിത്തെറിയുടെ ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലും ഇറാന്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യോമാക്രമണം നടന്നതായി സൂചിപ്പിക്കുന്ന ചില ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു.

ടെല്‍ അവീവിലാകെ കനത്ത പുക ഉയരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മിസൈലിനെ തടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഇസ്രയേല്‍ വ്യോമസേന അറിയിച്ചു. അതേസമയം ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏഴുപേര്‍ക്ക് പരുക്കേറ്റതായി ഇസ്രയേല്‍ അറിയിച്ചു.

പുലര്‍ച്ചെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ രാത്രിയിലും ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തുന്നതായി വിവരമുണ്ടായിരുന്നു. ടെഹ്‌റാനില്‍ വീണ്ടും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫോര്‍ദോ ആണവകേന്ദ്രമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.ഫോര്‍ദോ ആണവ നിലയത്തിന് സമീപത്തുനിന്ന് രണ്ട് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ മിസൈല്‍ ലോഞ്ചറുകള്‍ക്കെതിരെ ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ വ്യോമസേന എക്‌സില്‍ കുറിച്ചു.