NationalTop News

‘മേഖലയില്‍ സമാധാനവും സ്ഥിരതയും വേഗം പുനഃസ്ഥാപിക്കണം’; നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയുടെ ആശങ്ക അറിയിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മേഖലയില്‍ സമാധാനവും സ്ഥിരതയും വേഗം പുനസ്ഥാപിക്കണമെന്നും നെതന്യാഹുവിനോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു. എക്‌സിലാണ് പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുറിച്ചിട്ടുള്ളത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലഫോണില്‍ വിളിച്ചു. നിലവിലെ സാഹചര്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക അദ്ദേഹത്തെ അറിയിച്ചു. മേഖലയില്‍ എത്രയും പെട്ടന് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു – പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായും സംസാരിച്ചിട്ടുണ്ട്.

ചില രാഷ്ട്രങ്ങളുടെ തലവന്‍മാരുമായി സംസാരിച്ചകാര്യം നെതന്യാഹുവിന്റെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമേ ജര്‍മന്‍ ചാന്‍സലര്‍, ഫ്ഞ്ച് പ്രസിഡന്റ് എന്നിവരുമായാണ് വിഷയം ചര്‍ച്ച ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നിവരുമായി സംസാരിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കിയും രംഗത്തെത്തി. ഇസ്രയേല്‍ വ്യോമപാത അടച്ചു. ഇന്ധനവിലയും സ്വര്‍ണവിലയും കുതിച്ചുയരുകയാണ്.
ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുണ്ട്. ടെഹ്റാനില്‍ വീണ്ടും സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫോര്‍ദോ ആണവകേന്ദ്രമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.ഫോര്‍ദോ ആണവ നിലയത്തിന് സമീപത്തുനിന്ന് രണ്ട് സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ മിസൈല്‍ ലോഞ്ചറുകള്‍ക്കെതിരെ ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ വ്യോമസേന എക്സില്‍ കുറിച്ചു. യാത്രകള്‍ ഒഴിവാക്കണമെന്നും ,കൂട്ടം കൂടരുതെന്നും പൗരന്മാര്‍ക്ക് ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പ് നല്‍കി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്.