KeralaTop News

ആറുവർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇടുക്കി ജില്ല ആശുപത്രി; അഗ്നിരക്ഷാസേനയുടെ NOC ലഭിച്ചിട്ടില്ല

Spread the love

ആറുവർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇടുക്കി ജില്ല ആശുപത്രി. എട്ടു നില കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ എൻഒസി ഇല്ലാത്തതാണ് ഫിറ്റ്നസ് ലഭിക്കാത്തതിന് കാരണം. ആശുപത്രിയിൽ രോഗികളെ കൊണ്ടുപോകുന്നതിന് ലിഫ്റ്റ് സംവിധാനം വേണമെന്ന ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

2019 ലാണ് ഇടുക്കി ജില്ലാ ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കുന്നത്. നാളിതുവരെയായി ഫയർ എൻഒസി ലഭിച്ചിട്ടില്ല. രണ്ട് ലിഫ്റ്റുകൾ വേണം എന്ന നിബന്ധന നിലനിൽക്കെ ആശുപത്രിയിലാകെയുള്ളത് ഒരു ലിഫ്റ്റ് മാത്രം. പവർ എൻഒസി ലഭിക്കുന്നതിനായി പ്രധാന കവാടത്തിന്റെ വീതി കൂട്ടൽ, 2 ലക്ഷം ലിറ്ററിന്റെ അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്ക്, കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഓപ്പൺ സ്പേസ് എന്നിവ ഉൾപ്പെടെ പൂർത്തിയാക്കിയെങ്കിലും ലിഫ്റ്റിന്റെ കാര്യത്തിൽ മൗനം തുടരുകയാണ്.

ജില്ലാ പഞ്ചായത്തിനാണ് ആശുപത്രിയുടെ ചുമതല. ലിഫ്റ്റ് സംവിധാനം ഇല്ലാത്തതിനാൽ ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങൾ ഇപ്പോഴും പഴയ കെട്ടിടത്തിൽ തന്നെയാണ്. പലപ്പോഴും രോഗികളെ കൊണ്ടുപോകുന്നത് സ്ട്രക്ചറിൽ കിടത്തി പടികൾ കയറ്റിയാണ്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും നിലവിലുള്ളവരുടെ ജോലിഭാരവും ആശുപത്രിയുടെ മറ്റൊരു പ്രതിസന്ധിയാണ്. താലൂക്ക് ആശുപത്രിയിൽ ഉള്ളതിനേക്കാൾ കുറവ് ഡോക്ടർമാരാണ് നിലവിൽ ഇടുക്കി ജില്ലാ ആശുപത്രിയിലുള്ളത്.