KeralaTop News

സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

Spread the love

സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം. വറുതി ഒഴിയുന്നൊരു കാലം കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.

പ്രതീക്ഷിച്ചതിനു മുന്നേ എത്തിയ കാലവർഷക്കലിയും കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകളും മത്സ്യ തൊഴിലാളികളെ കുറച്ചൊന്നുമല്ല വലച്ചത്. മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യ ബന്ധനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ട്രോളിങ് നടപ്പിലാക്കുന്നത്.

എന്നാൽ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമടക്കം സംസ്ഥാനത്തെ 2.75 ലക്ഷം പേരുടെ ജീവിതം ദുരിതത്തിലാകും. നിരോധനം ബാധകമല്ലാത്ത പരമ്പരാഗത വള്ളങ്ങളെ തൊഴിലാളികൾ ആശ്രയിക്കുമെങ്കിലും തുച്ഛമായ വരുമാനമേ ലഭിക്കു. സർക്കാർ അനുവദിക്കുന്ന സൗജന്യ റേഷൻ ഒരാഴ്ചത്തേക്ക് പോലും തികയില്ല. അതിനാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക പരിരക്ഷ വേണം.

കപ്പൽ തകർന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച തുകയും അപര്യാപ്തമാണെന്ന് സംസ്ഥാന മത്സ്യ തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ ചാൾസ് ജോർജ്. മത്സ്യ മേഖലയെ സർക്കാർ കൈവിടരുതെന്നാണ് തൊഴിലാളികളും പറയുന്നത്.