‘ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞെന്ന വാദം ശരിയല്ല, വിപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കും’; ഫെഫ്ക്
ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഫെഫ്ക്. പ്രശ്നം പരിഹരിച്ചിട്ടും വിപിൻ അച്ചടക്ക ലംഘനം നടത്തിയെന്നും, ഇന്നലെ നടന്ന ചർച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്നും ഫെഫ്ക്ക ആരോപിച്ചു. ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞുവെന്ന് വിപിൻ കുമാർ ഉന്നയിച്ച വാദം ശരിയല്ലെന്നും ഫെഫ്ക്കയുടെ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി
ഇതിനിടെ വിപിൻ കുമാറിനെ തള്ളി അമ്മ സംഘടനയും രംഗത്തുവന്നു. അനുരഞ്ജന യോഗത്തിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ല.സൗഹൃദത്തിന്റെ പ്രശ്നങ്ങളാണുണ്ടായത്. ഉണ്ണി മുകുന്ദൻ തെറ്റുകാരനാണെന്ന നിഗമനത്തിലും എത്തിയിട്ടില്ലെന്ന് അമ്മ പ്രതിനിധി ജയൻ ചേർത്തല 24 നോട് പറഞ്ഞു.
ഉണ്ണി മുകുന്ദൻ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചർച്ചയ്ക്ക് ശേഷവും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വിപിൻ കുമാർ ആണ്. ബി.ഉണ്ണി കൃഷ്ണൻ പറഞ്ഞതാണ് കൃത്യം. ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ലെന്ന് ജയൻ ചേർത്തല പറഞ്ഞു.
ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഇന്നലെ അറിയിച്ചിരുന്നു. രണ്ടുപേരെയും ഒന്നിച്ച് ഇരുത്തി സംസാരിച്ചു. വിപിനെതിരെ പരാതിയൊന്നും സംഘടനയ്ക്ക് ലഭിച്ചിട്ടില്ല. വിപിന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ഫെഫ്ക ഇടപെടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.‘അമ്മ’ സംഘടനയുടെ കൊച്ചിയിലെ ഓഫീസില്‍ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. വിപിനെതിരെ സിനിമാ സംഘടനകളില്‍ പരാതിയുണ്ട് എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്നും വിപിന്‍ മാനേജര്‍ ആയിരുന്നെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.