ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; സർക്കാർ സ്പോൺസേർഡ് മർഡറെന്ന് കോൺഗ്രസ്, റോഡ് ഉപരോധിച്ച് പ്രതിഷേധം
വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കുട്ടികൾ ഇന്ന് ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ അപകടത്തിൽ പെട്ടത്. ഒരു വിദ്യാർത്ഥി മരിച്ചു. സികെഎച്ച്എസ് പത്താം ക്ലാസ് വിദ്യാർത്ഥി ജിത്തു എന്ന് വിളിക്കുന്ന അനന്തുവാണ് മരിച്ചത്.
സംഭവത്തിൽ സർക്കാർ വീഴ്ച ആരോപിച്ച് സമരവുമായി രംഗത്തിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ സംസ്ഥാന പാത ഉപരോധിക്കുകയാണ്. വന്യജീവി ശല്യം രൂക്ഷമായത് കൊണ്ടാണ് ഇത്തരത്തിലുള്ള ഫെൻസിങ് സ്ഥാപിക്കാൻ ആളുകൾ നിർബന്ധിതരാകുന്നത്, വൈദ്യുതി ലൈനിൽ നിന്ന് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈൻ വലിച്ചതിൽ കെഎസ്ഇബിയുടെ ഭാഗത്തും വീഴ്ചയുണ്ടെന്നും കോൺഗ്രസ് വിമർശിക്കുന്നു.
വഴിക്കടവിലെ വിദ്യാർഥിയുടെ മരണം സർക്കാർ സ്പോൺസർ ചെയ്തതാണെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഇബി ലൈനിൽ നിന്ന് നേരിട്ട് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈൻ വലിച്ചുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. രണ്ട് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.