KeralaTop News

പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്; നടപടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസില്‍

Spread the love

മലപ്പുറം: പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസയച്ചത്.

സംസ്ഥാനത്തെ ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന് സ്വയം വെളിപ്പെടുത്തലിലാണ് പി വി അൻവർ എം എൽ എയ്ക്കെതിരെ പൊലീസ് കേസെടുത്തത്. സൈബർ ക്രൈം നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നും എഫ്ഐആറിലുണ്ട്. സിപിഎമ്മും സർക്കാരുമായി തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. കോട്ടയം നെടുങ്കുന്നം സ്വദേശിയായ തോമസ് പീലിയാനിക്കലിന്‍റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നായിരുന്നു പരാതി.

പൊതു സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നുകയറി പിവി അൻവർ ചോർത്തുകയോ ചോർത്തിപ്പിക്കുകയോ ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇക്കാര്യം ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തിയ പ്രതി പൊതുജനങ്ങൾക്കിടയിൽ പകയും ഭീതിയും ഉണ്ടാക്കി കലാപമുണ്ടാക്കാനും ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ 192ാം വകുപ്പുപ്രകാരമാണ് കേസ്.