NationalTop News

രാജ്യ രഹസ്യങ്ങള്‍ കൈമാറാന്‍ പ്രതിമാസം വാങ്ങിയത് 3500 രൂപ; ചാരവൃത്തിക്ക് അറസ്റ്റിലായ സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറി

Spread the love

ചാരവൃത്തിക്ക് അറസ്റ്റിലായ സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോത്തി റാം ജാട്ട് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയതയി കണ്ടെത്തല്‍. ഭീകരവാദികളുടെ സ്ഥാനം, സിആര്‍പിഎഫിന്റെ നീക്കം,ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ കൈമാറിയെന്നാണ് വിവരം.

പാക് ഏജന്റില്‍ നിന്നും മോത്തി റാം ജാട്ട് മാസപ്പടി പറ്റിയതായി കണ്ടെത്തി. പ്രതിമാസം 3500 രൂപയും നിര്‍ണ്ണായക രേഖകള്‍ക്ക് 12000 രൂപയുമാണ് കൈപ്പറ്റിയത്. ചണ്ഡിഗഡില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നപേരിലാണ് പാക് ചാരന്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചത് എന്നും കണ്ടെത്തല്‍. തുക ഇയാളുടെ അക്കൗണ്ടിലേക്കോ ഭാര്യയുടെ അക്കൗണ്ടിലേക്കോ ആണ് നല്‍കുക.

പഹല്‍ഗാം ഭീകരാക്രമണത്തിന് അഞ്ച് ദിവസം മുന്‍പ് മാത്രമാണ് ഇയാളെ പഹല്‍ഗാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത്. ആക്രമണം നടന്ന ബൈസരണ്‍വാലിയോട് ഏറ്റവും അടുത്താണ് ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്ന പഹല്‍ഗാമിലെ സിആര്‍പിഎഫിന്റെ 16ാം ബറ്റാലിയന്‍. ഡല്‍ഹിയില്‍ എത്തിയതിന് ശേഷവും ആക്രമണത്തിന് ശേഷം 50 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചതിനെ കുറിച്ചും ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം അടക്കമുള്ള വിവരങ്ങളും പാക് ചാരന്‍മാര്‍ക്ക് വാട്‌സാപ്പിലൂടെ അയച്ചു നല്‍കി എന്നും വിവരമുണ്ട്.

ചണ്ഡിഗഢില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ ഒരു സ്ത്രീയാണ് ഇയാളെ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് അതേ സ്ഥാപനത്തിലെ മറ്റൊരാള്‍ അതേ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരില്‍ സമീപിച്ച് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍ഐഎയും കേന്ദ്ര ഏജന്‍സികളും സിആര്‍പിഎഫും ഇയാളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ തുടരുകയാണ്.