KeralaTop News

‘അന്‍വറിനെ ഒതുക്കുന്നതിലേക്ക് വി ഡി സതീശന്‍ തിരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണ്, അത് അന്‍വറിനെ കൊല്ലാനാണ്’: പി വി അന്‍വര്‍

Spread the love

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍. അന്‍വറിനെ ഒതുക്കുന്നതിലേക്ക് വി ഡി സതീശന്‍ തിരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണെന്ന് പി വി അന്‍വര്‍ ആരോപിച്ചു. യുഡിഎഫ് ചെയര്‍മാന്റെ ഉദ്ദേശം പിണറായിയെ ഒതുക്കലോ അന്‍വറിനെ ഒതുക്കലോ എന്ന് സംശയിക്കുന്നുവെന്നും വി ഡി സതീശന് നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. എന്തിനും തയ്യാറായി താന്‍ വന്നിട്ടും ഇപ്പോഴും പറയുന്നത് നയം വ്യക്തമാക്കാനാണ്. താന്‍ നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

‘അന്‍വറിനെ ഒതുക്കുന്നതിലേക്ക് വി ഡി സതീശന്‍ തിരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണ്. അത് അന്‍വറിനെ കൊല്ലാനാണ്. ഇങ്ങനെയൊരു നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തമ്മിലില്ല’. അന്‍വറിന്റെ വാക്കുകള്‍ ഇങ്ങനെ. ചര്‍ച്ചകള്‍ നടത്തേണ്ടത് യുഡിഎഫ് ചെയര്‍മാനാണ്. എന്നാല്‍ തന്നോട് സംസാരിച്ച യുഡിഎഫ് നേതാക്കളെല്ലാം വ്യക്തി ബന്ധം കൊണ്ടാണ് ചര്‍ച്ചകള്‍ക്കെത്തിയത്. താന്‍ എന്തിനും തയ്യാറായി വന്നിട്ടും ഒന്നും പ്രഖ്യാപിക്കാതിരിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. യുഡിഎഫ് നേതൃത്വം എന്നാല്‍ യുഡിഎഫ് ചെയര്‍മാനാണല്ലോ. അദ്ദേഹത്തില്‍ നിന്നും ഒരു തരത്തിലും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

തനിക്ക് വേണ്ടി ആരുടേയും കാല് പിടിക്കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളോട് താന്‍ പറഞ്ഞതായി പി വി അന്‍വര്‍ പറഞ്ഞു. കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങി എല്ലാ മുതിര്‍ന്ന നേതാക്കളും തനിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി പല തവണ തന്റെ കാര്യം സംസാരിച്ചു. ഇനി കാലുപിടിക്കേണ്ടെന്ന് ആവശ്യപ്പെട്ടു. പിന്നീട് തന്റെ പ്രതീക്ഷ കെ സി വേണുഗോപാലിലായിരുന്നു. അദ്ദേഹത്തിനും പരിധികളുണ്ടല്ലോ എന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.