നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; സജീവ പ്രചാരണത്തിലേക്ക് കടന്ന് UDF; അൻവറിന്റെ മുന്നണി പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നു
നിലമ്പൂരിൽ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ സജീവ പ്രചാരണത്തിലേക്ക് കടന്ന് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രചാരണം. മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് പിന്തുണ ഉറപ്പാക്കുകയാണ് ആര്യാടൻ ഷൗക്കത്ത്. മുന്നണി പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ ഇന്ന് 9 മണിക്ക് വാർത്താസമ്മേളനം വിളിച്ച് പി വി അൻവർ.
ആര്യാടൻ ഷൗക്കത്തിനെതിരെ അൻവർ കലാപക്കൊടി ഉയർത്തിയതിനു ശേഷം അനുനയിപ്പിക്കാൻ കോൺഗ്രസ് മാരത്തോൺ ചർച്ചകളാണ് നടത്തിയത്. എൽഡിഎഫ് സ്ഥാനാർഥിയെ മറ്റന്നാൾ പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് എന്നിവരുടെ പേരുകളാണ് പാർട്ടി സജീവമായി പരിഗണിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
നിലമ്പൂർ നിയമസഭാ സീറ്റ് ബിജെപി ഒഴിഞ്ഞതോടെ മത്സരിക്കാൻ ഒരുങ്ങി ബിഡിജെഎസ്. നിലമ്പൂരിൽ ബിജെപി മത്സരിക്കേണ്ടെന്ന് ആദ്യഘട്ടത്തിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ നിന്ന് എൻഡിഎ സഖ്യം പൂർണമായി മാറിനിൽക്കുന്നത് വോട്ട് മറിക്കാനാണ് എന്ന തരത്തിൽ ആരോപണം ഉയരുമെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബിഡിജെഎസിനു സീറ്റ് തിരികെ നൽകാൻ തീരുമാനിച്ചത്.