കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്, പ്രതി ചേർത്തത് ഇ.ഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഭാഗം: കെ രാധാകൃഷ്ണൻ എം.പി
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കി. പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം എം വർഗീസ്, എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരെയും കേസിൽ പ്രതികളാക്കി. വിഷയത്തിൽ പ്രതികരണവുമായി കെ രാധാകൃഷ്ണന്‍ എംപി രംഗത്തെത്തി.
പ്രതി ചേർത്തത് ഇ.ഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമെന്ന് കെ രാധാകൃഷ്ണൻ എം.പി 24നോട് പറഞ്ഞു.വ്യക്തമായ രാഷ്ട്രീയ ഉദ്ദേശത്തോടെയായിരുന്നു ഇ ഡി അന്വേഷണം. വിഷയം രാഷ്ട്രീയമായി മാത്രം നോക്കി കാണുന്നു. കരുവന്നൂർ ബാങ്കിന്റെ പരിസരത്ത് കൂടെ പോയവരയെല്ലാം പ്രതി ചേർത്തിരിക്കുകയാണ്.
പാർട്ടിയെ തകർക്കുക എന്നതാണ് ലക്ഷ്യം. സന്ദർഭത്തിനനുസരിച്ച് മാത്രമാണ് എപ്പോഴും ഇ.ഡി നടപടികൾ വരാറുള്ളത്. ഇപ്പോൾ വന്ന നടപടി തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്. .കൂടുതൽ നടപടികൾ പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. എല്ലാം ജനങ്ങൾക്ക് അറിയാം. മൊഴി നൽകിയ സമയത്ത് കൃത്യമായ മറുപടി നൽകി. എന്തും നേരിടാൻ തയ്യാറെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു.