Thursday, February 12, 2026
Latest:
NationalTop News

നീലഗിരി ജില്ലയിലെ ഊട്ടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ രണ്ടു ദിവസത്തേക്ക് അടച്ചു

Spread the love

കാലവർഷത്തെ തുടർന്ന് നീലഗിരി ജില്ലയിലെ ഊട്ടി ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി കളക്ടർ അറിയിച്ചിച്ചു. അതിനാൽ ജില്ലയിൽ നിന്ന് നിലമ്പൂർ – നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു.

അതേസമയം കേരളത്തിൽ അതിതീവ്ര മഴ തുടരുകയാണ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട്. ബാക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുന്നു. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടമുണ്ടായി.

ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു. വിവിധ ജില്ലകളിലായി പത്തിലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തിൽ മിന്നൽ ചുഴലിയുണ്ടായി. ചുഴലിയെ തുടര്‍ന്ന് പമ്പ് ഹൗസ് തകര്‍ന്നു.
മോട്ടോര്‍ ഷെഡ്ഡിന്‍റെ മേൽക്കൂര പറന്നുപോയി. ട്രസ്സ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ ഇളകിത്തെറിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. 100 ഏക്കർ വരുന്ന തോട്ടുപുര പാടശേഖരത്തിലെ മോട്ടോർ പുരയ്ക്കാണ് നാശമുണ്ടായത്. ഇടുക്കി മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു.