Thursday, February 12, 2026
Latest:
KeralaTop News

കപ്പൽ ചരിഞ്ഞുള്ള അപകടം; കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ തീരങ്ങളിൽ എത്തിയേക്കും

Spread the love

കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ ഉയർത്താനുള്ള ശ്രമം തുടരുന്നു. കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ തീരങ്ങളിൽ എത്തിയേക്കും. മണിക്കൂറിൽ ഒരു കിലോമീറ്റർ വേഗത്തിലാണ് കണ്ടെയ്നർ നീങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെയ്നർ തീരത്ത് എത്തിയേക്കാൻ‌ സാധ്യതയുണ്ട്.

തീരങ്ങളിൽ കണ്ടെയ്‌നറുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തീരദേശത്തെ ജാഗ്രതാ മുന്നറിയിപ്പിൽ മാറ്റമില്ല. കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കണ്ടെയ്നറുകളിൽ നിന്ന് ലീക്കായ ഓയിൽ‌ ഏത് ഭാ​ഗത്തേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. തൃശൂർ മുതൽ‌ തിരുവനന്തപുരം വരെയുള്ള തീരങ്ങളിൽ ഓയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് നി​ഗമനം.

നേവിയും കോസ്റ്റ്ഗാർഡും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്. കടലിൽ ചരിഞ്ഞ കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ മാറ്റുന്നതിനായി കമ്പനി മറ്റൊരു കപ്പൽ പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. പുതിയ കപ്പലിലേക്ക് കണ്ടെയ്‌നറുകൾ മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒപ്പം ചരിഞ്ഞ കപ്പലിനെ ടഗ് ബോട്ട് ഉപയോഗിച്ച് തീരത്തേക്ക് എത്തിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. കപ്പൽ മുങ്ങി താഴാതെ ഇരിക്കാൻ മൂന്ന് നാവികർ ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്. ഇവരുടെ സുരക്ഷയടക്കം ഉറപ്പ് വരുത്തിയാണ് രക്ഷപ്രവർത്തനം.

21 പേരെ ഇന്നലെ തന്നെ കപ്പലിൽ നിന്ന് രക്ഷിച്ചിരുന്നു. 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ‌ വെച്ച് 28 ഡി​ഗ്രി ചരിഞ്ഞത്. കപ്പലിൽ നിന്ന് 9 കാർ​ഗോകൾ കടലിൽ വീണിരുന്നു. ​കാർ​ഗോ കടലിൽ വീണതിനെ തുടർന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്.