KeralaTop News

അതിശക്തമായ മഴയിൽ മധ്യകേരളത്തിൽ വ്യാപക നാശനഷ്ടം; തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷം

Spread the love

അതിശക്തമായ മഴയിൽ മധ്യകേരളത്തിൽ വ്യാപക നാശനഷ്ടം. ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടർന്ന് സാഹചര്യത്തിൽ ഡാം തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. തൃശൂരിലെ മലയോര മേഖലകളിലും എറണാകുളത്തെ തീരദേശ മേഖലകളിലും മഴ തുടരുകയാണ്

ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലാണ് കുന്നംകുളം അരിമാർക്കറ്റിലെ ഷീറ്റു മേഞ്ഞ മേൽക്കൂര നിലം പതിച്ചത്. രാത്രിയായതിനാൽ ഒഴിവായത് വൻ അപകടം. പുത്തൂർ, കൊളാം കുണ്ട്, പയ്യനം ഭാഗത്ത് റബർ മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി തടസ്സപ്പെട്ടു. വടക്കാഞ്ചരി ബ്ലോക്ക് ഓഫിസിന് സമീപം വാകമരം കടപുഴകി വീണ് ഗതാഗത തടസ്സം സൃഷ്ടിച്ചു. ചെറുതുരുത്തി മുസ്ലിം പള്ളിക്ക് സമീപം റോഡിലേക്ക് മരം പൊട്ടി വീണ് കടകൾക്ക് കേടുപാട് സംഭവിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോ പഞ്ചായത്ത് അധികൃതരോ സംഭവസ്ഥലം സന്ദർശിച്ചില്ല എന്ന പരാതിയും നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയർന്നു. ഇതിനിടയിൽ കൊടുങ്ങല്ലൂർ കാഞ്ഞിരപ്പുഴയിൽ വഞ്ചി മറിഞ്ഞ് കാണാതായ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാലക്ക പറമ്പിൽ സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി ഡാം തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.

എറണാകുളം ജില്ലയുടെ മലയോര മേഖലകളിൽ പുലർച്ചെ മുതൽ കനത്ത മഴയും കാറ്റുമാണ്. തീരദേശ മേഖലകളിലും മഴയും കടൽക്ഷോഭവും രൂക്ഷം.ദേശീയ പാതയിൽ നെട്ടൂർ പരുത്തിച്ചുവട് പാലത്തിൽ മെറ്റലിൽ തെന്നി ബൈക്ക് യാത്രക്കാർ വീണു.ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മെറ്റൽ നീക്കി. കോട്ടയം പാറൽ ബൈപ്പാസിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം.