KeralaTop News

കൂരിയാട് ദേശീയപാത തകര്‍ന്ന ഭാഗത്തെ റോഡ് അടച്ചു; ഡിസാസ്റ്റര്‍ ടൂറിസമായി കാണരുത് എന്ന് മലപ്പുറം കലക്ടര്‍

Spread the love

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന ഭാഗത്തെ റോഡ് അടച്ചു. ഡിസാസ്റ്റര്‍ ടൂറിസം ആയി കാണരുത് എന്ന് മലപ്പുറം കലക്ടര്‍ വിആര്‍ വിനോദ് വ്യക്തമാക്കി. തകരാത്ത ഒരു വശത്തെ സര്‍വീസ് റോഡ് ഉടന്‍ തുറന്ന് കൊടുത്ത് ഗതാഗത കുരുക്ക് ഒഴിവാക്കാനും തീരുമാനമായി.

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘം ഉടന്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടോ, പരിഹാര മാര്‍ഗം എന്തൊക്കെ എന്നിവ അടങ്ങിയതായിരിക്കും റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മറുപടി പറയുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.

കൂരിയാട് ദേശീയപാതയുടെ ഭാഗം ഇടിഞ്ഞുതാഴുന്ന ദൃശ്യം ട്വന്റിഫോറിന് ഇന്നലെ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് രണ്ടേകാലിനുണ്ടായ അപകടത്തിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. കൂരിയാടിന് സമീപ പ്രദേശത്തെ വീടുകളും, ദേശീയപാതാ നിര്‍മണാവുമായി ബന്ധപ്പെട്ട് സുരക്ഷ ഭീഷണിയിലാണ്.
ഡിസാസ്റ്റര്‍ ടൂറിസം ഒഴിവാക്കണമെന്ന് മലപ്പുറം കളക്ടര്‍ വിആര്‍ വിനോദ് പറഞ്ഞു. സ്ഥലത്ത് പൊലീസിനെ നിയോഗിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൂരിയാടിന് സമീപം താമസിക്കുന്നവരും ആശങ്കയിലാണ്. കൂരിയാട് സ്വദേശിനി ഷെരീഫയുടെ വീട് അപകട ഭീഷണിയിലായിട്ട് നാളുകള്‍ ഏറെയായി.ദേശീയ പാതയ്ക്ക് വേണ്ടിയുള്ള അശാസ്ത്രീയ ഓവുചാല്‍ നിര്‍മ്മാണം കാരണം മാലിന്യമെല്ലാം ഒഴുകി എത്തുന്നത് ഷരീഫയുടെ വീട്ടു മുറ്റത്തേക്കാണ്.