Top NewsWorld

ബലൂച്ചിസ്ഥാനിലെ സ്‌കൂൾ ബസ് ആക്രമണം, ഇന്ത്യയ്ക്ക് പങ്കെന്ന പാക് ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം

Spread the love

പാകിസ്താനിലെ ബലൂച്ചിസ്ഥാനിൽ സ്കൂൾ ബസ്സിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കെന്ന പാകിസ്താൻ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ സ്വഭാവമായി മാറിയിരിക്കുന്നു. ലോകത്തെ കബളിപ്പിക്കാനുള്ള ഈ ശ്രമം പരാജയപ്പെടുക തന്നെ ചെയ്യും. വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം നടത്തുന്നത്.

ആക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.അടിസ്ഥാനരഹിതമായ ആരോപണങ്ങളെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ശക്തമായി നിഷേധിച്ചു. ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം എന്ന ഖ്യാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനും സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനും വേണ്ടി, എല്ലാ ആഭ്യന്തര പ്രശ്‌നങ്ങൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ സ്വഭാവമായി മാറിയിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബുധനാഴ്ച സ്കൂൾ കുട്ടികളുമായി പോയ ബസിന് നേരെ നടന്ന ബോംബ് സ്ഫോടനത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ ഖുസ്ദാർ ജില്ലയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണർ യാസിർ ഇക്ബാൽ പറഞ്ഞു.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പിന്നിൽ ബലൂച് ലിബറേഷൻ ആർമി ആണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ശക്തമായി അപലപിക്കുകയും കുട്ടികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉൾപ്പെടെ നിരവധി വിഘടനവാദ ഗ്രൂപ്പുകൾ ആക്രമണങ്ങൾ നടത്തുന്ന ബലൂചിസ്ഥാൻ പ്രദേശത്ത് വളരെക്കാലമായി കലാപം നിലനിൽക്കുന്നുണ്ട്. മെയ് 19 ന് അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖില്ല അബ്ദുള്ള നഗരത്തിലെ ഒരു മാർക്കറ്റിന് സമീപം നടന്ന കാർ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് മറ്റൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.