KeralaTop News

മുല്ലപ്പെരിയാർ ഡാമിന്റെ അറ്റകുറ്റപ്പണി; സുപ്രീംകോടതി നിർദേശങ്ങൾ കേരളത്തിന് തിരിച്ചടിയല്ല, മന്ത്രി റോഷി അഗസ്റ്റിൻ

Spread the love

മുല്ലപ്പെരിയാർ ഡാമിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുന്നോട്ടുവെച്ച നിർദേശങ്ങൾ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമിൻ്റെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. പുതിയ ഡാം എന്ന ആശയത്തിൽ തന്നെ കേരളം ഇപ്പോഴും ഉറച്ച് നിൽക്കുന്നു. തമിഴ്നാടിന് ആവശ്യമായ ജലവും ഉറപ്പാക്കും. മരം മുറി കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

വിഷയത്തിൽ കേരളത്തിൻറെ നിർദേശങ്ങൾ അറിയിക്കും. വന്യജീവി സങ്കേതം ആയതിനാൽ ഡാമിലേക്കുള്ള റോഡിൻറെ നിർമാണം പരിസ്ഥിതി സൗഹാർദ്ദത്തോടെ മാത്രമേ നടുക്കൂ. ബി എം ബി സി നിലവാരത്തിൽ റോഡ് നിർമിക്കാൻ സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടിയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. തമിഴ്നാടിൻറെ ഈ അപേക്ഷ കേരളം അംഗീകരിക്കണമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.പണി നടക്കുന്ന സ്ഥലത്ത് കേരള സർക്കാരിന്റെ ഉദ്യോഗസ്ഥൻ്റെ സാന്നിധ്യം ഉറപ്പാക്കണം. അറ്റകുറ്റപ്പണികൾക്കായി സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. റോഡ് കേരളം നിർമിക്കാനും ചെലവ് തമിഴ്‌നാട് വഹിക്കാനുമാണ് സുപ്രീംകോടതിയുടെ നിർദേശം. ഡോർമിറ്ററിയുടെ അറ്റക്കുറ്റപണി നടത്താനും തമിഴ്‌നാടിന് അനുവാദം നൽകിയിട്ടുണ്ട്. ഗ്രൗട്ടിംഗ് സംബന്ധിച്ച തീരുമാനം മേൽനോട്ട സമിതിക്കും സുപ്രീം കോടതി വിട്ടു.മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന ആവശ്യമാണ് കേരളം മുന്നോട്ട് വച്ചിരിക്കുന്നത്. അപകട സാധ്യത മുൻനിർത്തി പുതിയ ഡാം വേണമെന്നാണ് ആവശ്യം.2021ൽ മരം മുറിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും വലിയ രാഷ്ട്രീയ വിവാദമായതോടെ പിൻവലിച്ചിരുന്നു. ഇതോടെയാണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചത്.