KeralaTop News

‘സർക്കാരും മന്ത്രിയും ജനങ്ങളെ പറഞ്ഞ് പറ്റിച്ചു, മെസി കേരളത്തിലേക്ക് എന്ന പ്രചാരണം സർക്കാർ പിആർ വർക്ക് ആയിരുന്നെന്ന് സംശയിക്കുന്നു’; വി ടി ബൽറാം

Spread the love

മെസി കേരളത്തിലേക്ക് എന്ന പ്രചാരണം സർക്കാർ പിആർ വർക്ക് ആയിരുന്നു എന്ന് സംശയിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. അങ്ങേയറ്റം നിരാശാജനകമായ വാർത്തയാണ് മെസി കേരളത്തിലേക്ക് വരുന്നതെന്ന്.

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് സമയത്ത് കെ റെയിൽ പ്രഖ്യാപിച്ചത് നമുക്ക് മുമ്പിലുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലായിരുന്നു പ്രചാരണം എന്നത് സംശയത്തെ ഇരട്ടിപ്പിക്കുന്നു. സർക്കാരും കായിക മന്ത്രിയും ജനങ്ങളെ പറഞ്ഞ് പറ്റിച്ചു. കാരണം വ്യക്തമാക്കേണ്ടത് സർക്കാരിന്റെ ബാധ്യത. ഇത്രയും അധികം ചെലവ് വഹിക്കാൻ കേരളത്തിലെ കായിക വകുപ്പ് വളർന്നിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും വി ടി ബൽറാം കുറ്റപ്പെടുത്തി.

കേരള സന്ദര്‍ശനത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കായിക മന്ത്രി രംഗത്തെത്തിയിരുന്നു. ലിയോണല്‍ മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ട് വരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സര്‍ ആണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഉത്തരവാദിത്തം സ്പോൺസർമാർക്കാണ്.

അര്‍ജന്റൈന്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. അതില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോള എതിരാളികള്‍. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഇതോടെയാണ് മെസി കേരളത്തിലെത്തില്ലെന്ന് വ്യക്തമായത്.