NationalTop News

പാകിസ്താന് വേണ്ടി ചാരവൃത്തി, വിവരങ്ങൾ ചോർത്തി നൽകി; യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിൽ

Spread the love

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ. പ്രമുഖ യൂട്യൂബറും ഹരിയാന ഹിസാർ സ്വദേശിയുമായ ജ്യോതി മൽഹോത്രയാണ് ഇന്ന് അറസ്റ്റിലായത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ഇതോടെ പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.’ട്രാവൽ വിത്ത് ജോ” എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023-ൽ ജ്യോതി പാകിസ്താൻ സന്ദർശിച്ചതായും അവിടെ വെച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്.

പാകിസ്താനെ പുകഴ്ത്തി സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവച്ചതും അറസ്റ്റിന് കാരണമാണ്. നിരവധി പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് ജ്യോതിയെ ഡാനിഷ് പരിചയപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152, 1923-ലെ ഒഫിഷ്യല്‍ സീക്രട്ട് ആക്റ്റ് സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തിനൽകി എന്ന സംശയത്തിന് പിന്നാലെ ഹരിയാനയിൽ വിദ്യാർത്ഥി പിടിയിലായിരുന്നു. പട്യാലയിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന ദേവേന്ദ്ര സിങ് ധില്ലോൺ എന്ന 25 വയസുകാരനെയാണ് നേരത്തെ പിടികൂടിയത്.