സിഗററ്റിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ ടെക്കി യുവാവിനെ കാറിടിപ്പിച്ച് കൊന്നു
ബെംഗളൂരുവിൽ ടെക്കി യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. സിഗററ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 29കാരനായ സഞ്ജയ് ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. സഞ്ജയ് സുഹൃത്ത് ചേതനുമായി പുലർച്ചെ നാല് മണിക്ക് കടയിൽ ചായ കുടിക്കാനെത്തിയപ്പോഴാണ് പ്രതി പ്രതീകുമായി തർക്കമുണ്ടായത്.
ഭാര്യയോടൊപ്പം എത്തിയ പ്രതീക് സഞ്ജയ്, ചേതൻ എന്നിവരോട് സിഗററ്റ് ആവശ്യപ്പെട്ടു. എന്നാൽ സിഗററ്റ് കൊടുക്കാൻ വിസമ്മതിച്ച അവർ സ്വന്തമായി വാങ്ങാൻ നിർദ്ദേശിച്ചതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് സ്ഥിതി ശാന്തമാക്കിയിരുന്നു. തുടർന്ന് സഞ്ജയും ചേതനും ബൈക്കിൽ സ്ഥലത്ത് നിന്ന് തിരികെ പോവുകയും ചെയ്തിരുന്നു. എന്നാൽ പ്രതിയായ പ്രതീക് തന്റെ വാഹനത്തിൽ അവരെ പിന്തുടർന്നു. സഞ്ജയും ചേതനും യു-ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതീക് കാർ മനഃപൂർവ്വം അവരുടെ ബൈക്കിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ ഒരു കടയുടെ ഷട്ടറിൽ ഇടിച്ചുകയറി. ഗുരുതരമായി പരുക്കേറ്റ സഞ്ജയ് സംഭവസ്ഥലത്ത് തന്നെ അബോധാവസ്ഥയിലായി. ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം സഞ്ജയ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ചേതൻ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീഡിയോ തെളിവുകളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ ബെംഗളൂരു പോലീസ് പ്രതീകിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു.