NationalTop News

ട്രംപിനെ തള്ളി എസ് ജയ്‌ശങ്കർ, ഇന്ത്യ-പാകിസ്താൻ ചർച്ചയിൽ മൂന്നാം കക്ഷി ഇല്ല; സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പിൻവലിക്കില്ല

Spread the love

ഇന്ത്യ-പാക് വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ. ഇന്ത്യ-പാകിസ്താൻ ചർച്ചയിൽ മൂന്നാം കക്ഷി ഇല്ല. പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളും ഇടപാടുകളും ഉഭയകക്ഷിപരമാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിലപാടാണിത്. സിന്ധു നദീജലക്കാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഭീകര കേന്ദ്രങ്ങള്‍ പാകിസ്താൻ അടച്ചുപൂട്ടണമെന്ന് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ ഭീകരതയെക്കുറിച്ച്‌ മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന്റെ പക്കല്‍ കൈമാറേണ്ട ഭീകരരുടെ പട്ടികയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. അതു ചെയ്താല്‍ മാത്രമാണ് ചര്‍ച്ചയുള്ളൂ.

തീവ്രവാദത്തില്‍ എന്തുചെയ്യണമെന്ന് പാകിസ്താനുമായി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം കണ്ടു. ആരാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് എന്നത് എല്ലാവര്‍ക്കും വ്യക്തമാണ്. ഇന്ത്യ പാകിസ്താൻ സൈന്യത്തെ ആക്രമിച്ചില്ല. അതിനാല്‍ പാക് സൈന്യത്തിന് മാറിനില്‍ക്കാനും ഇടപെടാതിരിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. ഇന്ത്യ എന്തുമാത്രം നാശനഷ്ടങ്ങള്‍ വരുത്തി എന്നത് ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.