NationalTop News

പഞ്ചാബിലെ പാക് ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു

Spread the love

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മെയ് 9 ന് പഞ്ചാബിലെ ഫിറോസ്പൂരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു. സുഖ് വീന്ദർ കൗർ ആണ് മരിച്ചത്. വെള്ളിയാഴ്ച പാകിസ്താന്റെ ഡ്രോൺ ഇടിച്ച് യുവതിയുടെ വീടിന് തീപിടിക്കുകയും, ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും രണ്ട് കുടുംബാംഗങ്ങളെയും പിന്നീട് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. നാല് ദിവസമായി ലുധിയാനയിൽ ചികിത്സലിരിക്കെ പുലർച്ചെയാണ് സുഖ് വീന്ദർ കൗറിന്റെ മരണം സ്ഥിരീകരിച്ചത്.

പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നീ അതിർത്തി ജില്ലകളിൽ പാകിസ്താൻ കനത്ത ഷെല്ലാക്രമണം നടത്തിയിരുന്നു. ഈ സംസ്ഥാനങ്ങളിലെ 25 ലധികം സ്ഥലങ്ങളിൽ ഡ്രോൺ ആക്രമണം ശക്തമായിരുന്നു. അവയിൽ മിക്കതും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു.

അതേസമയം, ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരുന്നത്. വനമേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. എന്നാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലുള്ള മൂന്ന് ഭീകരർക്കായി ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. വെടിനിർത്തലിന് ശേഷമുള്ള ആദ്യ കേന്ദ്രം മന്ത്രിസഭ നാളെ ചേരും. സുരക്ഷകാര്യ സമിതിയും യോഗം ചേരുന്നുണ്ട്.