Thursday, March 12, 2026
Latest:
KeralaTop News

ഒരു യുദ്ധത്തിലേക്ക് ഇന്ത്യ പോകാതിരുന്നത് നല്ലത്, പക്ഷെ പഹൽഗാമിൽ ആക്രമിച്ചവരെ കണ്ടെത്തണം’; എം എ ബേബി

Spread the love

ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. “സംഘർഷം വഷളാക്കരുതെന്നത് ആദ്യം ആവശ്യപ്പെട്ടത് സിപിഐഎമ്മാണ്. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിൽ മൂന്നാമത്തെ ഒരു രാജ്യത്തിന് ഇടപെടാനാകില്ല എന്നതാണ് നീണ്ട കാലത്തെ കീഴ്‌വഴക്കം. ഇപ്പോൾ അതിൽ മാറ്റം വന്നോ എന്നറിയില്ല,” എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയവരെ കണ്ടെത്തണം. ഈ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ പാർലിമെന്റിൽ മറുപടി പറയണമെന്ന് എം എ ബേബി ആവശ്യപ്പെട്ടു. അതിനായി ഒരു പ്രത്യേക പാർലിമെന്റ് സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രം അറിയിച്ചു. വെടിനിർത്തലിനും സൈനികനടപടികൾ മരവിപ്പിക്കാനും ധാരണയായെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വിദേശകാര്യ വക്താവ് വിക്രം മിസ്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന നടത്തിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിമുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ അറിയിച്ചു. എക്‌സ് അക്കൗണ്ടിലൂടെയാണ് സ്ഥിരീകരണം. ഇന്ത്യയും പാകിസ്താനും ഉടൻ പ്രാബല്യത്തിൽ വരുന്ന വെടിനിർത്തലിന് സമ്മതിച്ചു. രാജ്യം എപ്പോഴും മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.