NationalTop News

രാജ്യതലസ്ഥാനത്ത് നിർണായക നീക്കം; ഉന്നതതല യോഗം വിളിച്ച് പ്രതിരോധമന്ത്രി, നിയന്ത്രണരേഖയിൽ കനത്ത വെടിവെയ്പ്പ്

Spread the love

ദില്ലി: ഇന്നലെ രാത്രി മുതൽ അതിര്‍ത്തി മേഖലയിൽ പാകിസ്ഥാൻ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും ശക്തമായി പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകിയതിന് പിന്നാലെ ദില്ലിയിൽ നിര്‍ണായക നീക്കം. തുടര്‍നടപടികളടക്കം വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ മേധാവിമാരും യോഗത്തിൽ പങ്കെടുക്കും. അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തും. പ്രത്യാക്രമണത്തിന്‍റെ വിവരങ്ങളും വിലയിരുത്തും. ജമ്മുവിലുണ്ടായ ആക്രമണവും മറ്റിടങ്ങളിലുണ്ടായ ആക്രമണവും അതിനെ പ്രതിരോധിച്ചകാര്യവുമടക്കം യോഗത്തിൽ വിലയിരുത്തും.

അതേസമയം, നിയന്ത്രണരേഖയിൽ വെടിവെയ്പ്പ് തുടരുകയാണ്. പാക് ഷെല്ലാക്രമണത്തിനെതിരെ കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകുന്നത്. പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള വെടിവെയ്പ്പിന് കനത്ത മറുപടിയാണ് ഇന്ത്യൻ സൈന്യം നൽകുന്നത്. അതിര്‍ത്തിയിലെ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചുകൊണ്ട് മേഖലയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്തിയതാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഉറി, ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പൗരന്മാരുടെ കാറുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായത്. പാക് പ്രകോപനത്തെ ശക്തമായി ചെറുക്കുകയാണെന്ന് സേന വ്യക്തമാക്കി.