NationalTop News

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ദൗത്യം തുടരുന്നു; സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ

Spread the love

ഓപ്പറേഷൻ സിന്ദൂർ നിലവിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ. അതിനാൽ പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ സാധിക്കില്ല. ഇന്ത്യ പ്രകോപനത്തിനോ യുദ്ധത്തിനോ തയ്യാറല്ല എന്നാൽ പാകിസ്താൻ ആക്രമണം തുടർന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്രം വ്യക്തമാക്കി.

ഓപ്പേറഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികൾ സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാർ വിശദീകരിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം വ്യക്തമാക്കി. സർവകക്ഷിയോഗത്തിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടെന്ന നിലപാടാണ് സർവകക്ഷിയോഗത്തിൽ നേതാക്കൾ പങ്കുവച്ചത്.

ഓപ്പറേഷൻ സിന്ദൂറിൽ ൽ എത്ര ഭീകരരെ വധിക്കാനായി എന്ന് ചോദ്യത്തിന് കൊടും ഭീകരൻ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടു എന്നാണ് ലഭിച്ച വിവരമെന്നും കേന്ദ്രം യോഗത്തിൽ വിശദമാക്കി. ഇന്ത്യയുടെ 5 ഫൈറ്റർ വിമാനം പാകിസ്താൻ വെടിവെച്ച് വീഴ്ത്തി എന്ന വാർത്ത പാശ്ചാത്യ മാധ്യമങ്ങളിൽ വലിയ പ്രചാരണം നൽകുന്നുവെന്നും എന്നാൽ ഇതിലെ സത്യാവസ്ഥ കേന്ദ്രസർക്കാർ പറയണമെന്നും യോഗത്തിനിടെ അഭിപ്രായമുയർന്നു.

അതേസമയം, സമൂഹമാധ്യമങ്ങളിലെ പാകിസ്താൻ സ്പോൺസേർഡ് പ്രചാരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്. സംശയാസ്പദമായ ഉള്ളടക്കമുള്ള പോസ്റ്റുകളെ ഇന്ത്യൻ സായുധ സേനയെക്കുറിച്ചോ നിലവിലുള്ള സാഹചര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ ലഭിച്ചാൽ റിപ്പോർട്ട് ചെയ്യണമെന്ന് കേന്ദ്രസർക്കാർ അഭ്യർത്ഥിച്ചു. PIBFactCheck വിഭാഗത്തിനാണ് റിപ്പോർട്ട് ചെയ്യേണ്ടത്. വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പറും മെയിൽ ഐഡിയും കേന്ദ്രം പുറത്ത് വിട്ടു.