KeralaTop News

വേടനെതിരായ നടപടി; ‘വനം വകുപ്പിന് എല്ലാ കാര്യങ്ങളിലും അനാവശ്യ തിടുക്കം’; വിമർശനവുമായി CPI സംഘടനാ ജോയിന്റ് കൗൺസിൽ

Spread the love

റാപ്പർ വേടനെതിരായ നടപടിയിൽ വനം വകുപ്പിനെതിരെ സിപിഐ സംഘടനാ ജോയിന്റ് കൗൺസിൽ. വനംമന്ത്രിക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാവുന്നില്ലെന്നും, വേടനെ വേട്ടയാടിയവർക്ക് എതിരെ ശക്തമായ നടപടി വേണമെന്നും ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ ആവശ്യപ്പെട്ടു. വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണെന്ന് അദേഹം വിമർശിച്ചു.

ഉദ്യോഗസ്ഥർ തലച്ചോർ പ്രവർത്തിപ്പിക്കണം. നാട്ടിൽ ജനാധിപത്യ ഭരണമെന്ന് മറക്കരുതെന്നും ജയശ്ചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു. ഉദ്യോ​ഗസ്ഥരുടെ ദാർഷ്ട്യവും ധിക്കാരവും അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം.വനം വകുപ്പിന് എല്ലാ കാര്യങ്ങളിലും അനാവശ്യ തിടുക്കമെന്നും ജോയിന്റ് കൗൺസിൽ വിമർശിച്ചു.

അതേസമയം വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29 ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28 ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി.cpi