ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് കട തുടങ്ങി, ആക്രമണദിവസം കട അടച്ചു; പഹൽഗാമിലെ കടയുടമയെ NIA ചോദ്യംചെയ്യുന്നു
പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കടയുടമയെ എൻഐഎ ചോദ്യംചെയ്യുന്നു. ഭീകരാക്രമണത്തിന് 15 ദിവസം മുൻപാണ് ഇയാൾ മേഖലയിൽ കട തുറന്നത്. എന്നാൽ, ഭീകരാക്രമണം നടന്ന ദിവസം കട തുറക്കാതിരുന്നതാണ് ഇയാളെ സംശയ നിഴലിലാക്കുന്നത്. നൂറിലധികം പ്രദേശവാസികളെ ഇതിനോടകം എൻഐഎ ചോദ്യം ചെയ്തു.
സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാ നാട്ടുകാരുടെയും പട്ടിക എൻഐഎ സംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഇപ്പോൾ അവരെ ചോദ്യം ചെയ്തുവരികയാണെന്നും കേന്ദ്ര ഏജൻസികളുടെ വൃത്തങ്ങൾ അറിയിച്ചു. “കുതിര ഉടമകൾ, കടയുടമകൾ, ഫോട്ടോഗ്രാഫർമാർ, സാഹസിക കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരുൾപ്പെടെ 100 നാട്ടുകാരെ അവർ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്… അവരിൽ ചിലർ അവരുടെ സംസാരത്തിന്റെ അടിസ്ഥാനത്തിലോ അക്രമികൾ അവരുടെ വിശ്വാസം സ്ഥിരീകരിച്ചതിന് ശേഷമോ തങ്ങളെ ഒഴിവാക്കിയതായി അന്വേഷകരോട് പറഞ്ഞതായി അറിയുന്നു,” വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഈ ആഴ്ചയുടെ തുടക്കത്തിൽ ഒരു സിപ്പ് ലൈൻ ഓപ്പറേറ്ററെ എൻഐഎ ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ജമ്മു കശ്മീർ പോലീസിൽ നിന്ന് ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചതിനെത്തുടർന്ന് എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.