KeralaTop News

നരേന്ദ്ര മോദി ജി എന്നിലർപ്പിക്കുന്ന വിശ്വാസത്തിന് അകമഴിഞ്ഞ നന്ദി, സംസ്ഥാന വികസനത്തിന് അക്ഷീണം പ്രവർത്തിക്കാൻ ഇത് പ്രചോദനമാണ്’: രാജീവ് ചന്ദ്രശേഖർ

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നിലർപ്പിക്കുന്ന വിശ്വാസത്തിനും സ്നേഹത്തിനും അകമഴിഞ്ഞ നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ച് നന്ദി അറിയിച്ചത്. വികസിത കേരളം കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ​, സംസ്ഥാനത്തിൻ്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി അക്ഷീണം പ്രവർത്തിക്കാൻ എനിക്കും പ്രചോദനമാവുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഔപചാരികമായി രാഷ്ട്രത്തിന് സമർപ്പിച്ചു. രാജ്യത്തെ കപ്പൽ​ഗതാ​ഗത മേഖലയിലും കേരളത്തിന്റെ വികസന യാത്രയിലും ഒരു സുപ്രധാന നാഴികക്കല്ലാവുകയാണ് ഈ നേട്ടം. വികസിത കേരളത്തിനായി ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവേകൾ, വ്യാവസായിക ഇടനാഴികൾ തുടങ്ങി ഭാവിയെ മുന്നിൽക്കണ്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മുന്നോട്ടു പോവുകയാണ് എൻഡിഎ സർക്കാരെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാനത്തിനപ്പുറം രാജ്യത്തിൻ്റെയാകെ വികസനത്തിൽ വിഴിഞ്ഞം നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രവ്യാപാര രംഗത്ത് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കേരളത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ, മാറിമാറി ഭരിച്ച കോൺഗ്രസ് – ഇടത് സർക്കാരുകൾ ശ്രമിച്ചിരുന്നില്ല. ഇതിന് അവസാനമിട്ട് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ നേതൃത്വത്തിലുള്ള സർക്കാരാണ്.

പദ്ധതിക്ക് വേണ്ട സുരക്ഷാ-പാരിസ്ഥിതിക അനുമതികൾ വേഗത്തിലാക്കിയും വയബിലിറ്റി ഗ്യാപ് ഫണ്ടിങ് അനുവദിച്ചും കേന്ദ്ര സർക്കാർ തുടക്കം മുതൽ പദ്ധതിക്കൊപ്പം നിന്നു. നിരവധി സാഗർമാല പദ്ധതികളാണ് കേരളത്തിൽ ഇപ്പോൾ നടപ്പാക്കി വരുന്നത്. ചേറ്റുവയിലും കല്ലായിയിലും മൽസ്യബന്ധന തുറമുഖങ്ങൾ യാഥാർഥ്യമാക്കി. പുതുവൈപ്പിലെ മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ, കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ജെട്ടി തുടങ്ങിവയുടെ നവീകരണവും പുനർനിർമ്മാണവും അടക്കമുളള കാര്യങ്ങൾക്കും കേന്ദ്ര സർക്കാർ ഫണ്ടനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇടത് വലത് അവഗണനയിൽ മുരടിച്ച് പോയ കേരളത്തിൻ്റെ തുറമുഖങ്ങളെയും തീരദേശത്തെയും ലോകോത്തര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് നരേന്ദ്ര മോദി സർക്കാരിൻ്റെ ലക്ഷ്യം. ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവെ, വ്യാവസായിക ഇടനാഴികൾ തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തി, ഭാവിയെ മുന്നിൽക്കണ്ടൊരു കേരത്തെ കെട്ടിപ്പടുക്കുകയാണ് എൻഡിഎ സർക്കാരെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.