KeralaTop News

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

Spread the love

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി പ്രസാദ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെയുള്ളവർ വിമാനത്താവളത്തിലെത്തിയിരുന്നു. ഹൈബി ഈഡൻ എംപി, അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.

നെടുമ്പാശേരിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലെ മോർച്ചറിയിലേക്ക് മാറ്റും. മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ 9 മണി വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം. തുടര്‍ന്ന് 9.30ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്‌കാരം നടത്തുക.

കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്. കഴിഞ്ഞദിവസമാണ് ഇവര്‍ ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവർ പഹൽഗാമിലെത്തുന്നത്. ദുബൈയിൽ ജോലി ചെയ്യുന്ന മകൾ കുട്ടികളുമായി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയിരുന്നത്. ഇതിനുശേഷം ഇവർ ഒരുമിച്ച്  യാത്ര പുറപ്പെട്ടത്.