പെഹൽഗാം ഭീകരാക്രമണം ഹൃദയ ഭേദകം, ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നു’: മമ്മൂട്ടി
പെഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനവുമായി നടൻ മമ്മൂട്ടി. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്.
തീർത്തും ഹൃദയഭേദകമായ സംഭവങ്ങളാണ് പഹൽഗാമിൽ നടന്നതെന്നും ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു.
അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഭീകരർക്കായി സുരക്ഷാസേനയും ജമ്മുകശ്മീർ പൊലീസും സംയുക്ത തെരച്ചിൽ തുടരുകയാണ്. പഹൽഗാം, ബൈസ രൺ, അനന്ത് നാഗ് മേഖലകളിലാണ് പരിശോധന. നേരത്തെ ഭീകരാക്രമണത്തില്‍ അനുശോചിച്ച് മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു.
“പെഹൽഗാം ഭീകരാക്രമണം തീർത്തും ഹൃദയ ഭേദകമാണ്. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഒറ്റക്കെട്ടായി നിൽക്കുന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”, എന്നാണ് മമ്മൂട്ടി കുറിച്ചത്.
.“പെഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് കാണേണ്ടി വന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ എടുക്കുന്നത് ഒരു കാരണവശാലും ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്ക്, നിങ്ങളുടെ ദുഃഖം വാക്കുകൾക്കും അപ്പുറമാണെന്ന് അറിയാം. ഒരിക്കലും നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് അറിയുക. രാജ്യം മുഴുവനും ഈ ദുഃഖത്തിൽ നിങ്ങളോടൊപ്പമുണ്ട്. നമുക്ക് പരസ്പരം കുറച്ചുകൂടി മുറുകെ പിടിക്കാം. ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്”, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.