NationalTop News

ആറ് ദിവസം മുന്‍പ് വിവാഹം, നോവായി മധുവിധു യാത്ര ; കണ്ണുനനയിച്ച് ഹിമാന്‍ഷിയുടെയും വിനയുടെയും ചിത്രം

Spread the love

ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ ഭീകർ നടത്തിയ കൊടുംക്രൂരത ലോകത്തോട് വിളിച്ചുപറയുന്നതാണ് ജീവനറ്റുകിടക്കുന്ന ഭർത്താവിനരികിൽ കണ്ണീർവറ്റിയിരിക്കുന്ന നവവധുവിന്റെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാം നാൾ മധുവിധു ആഘോഷിക്കാനായി ജമ്മുകശ്മീരിലെ പഹൽഗാമിലേക്ക് പോയതാണ് കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായ വിനയ് നർവാളും ഹിമാൻഷിയും. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. പഹൽഗാമിലെ പുൽമേടുകളിൽ ഭീകരവാദികൾ തോക്കുമായി അഴിഞ്ഞാടിയപ്പോൾ ഹിമാൻഷിയ്ക്ക് അവളുടെ പ്രിയപ്പെട്ടവനെ നഷ്ടമായി.

സഞ്ചാരികൾക്ക് സ്വപ്നഭൂമിയാണ് ബൈസാരൻ താഴ്വരയിലെ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പ്രദേശം. അപ്രതീക്ഷിതമായാണ് അവിടം ഭയത്തിന്റെ താഴ്വാരമായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭീകർ സഞ്ചാരികൾക്ക് ഇടയിലേക്ക് പാഞ്ഞെത്തിയത്. പ്രിയപ്പെട്ടവരെ സാക്ഷിയാക്കിയാണ് അവർ ഒരോരുത്തർക്കും നേരെ വെടിയുതിർത്തത്.
ഭർത്താവിന്റെ മൃതദേഹത്തിനരികിൽ ഒന്ന് കരയാൻ പോലും കഴിയാതെ നിശബ്ദയായി ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം രാജ്യത്തിന്റെ ഉള്ളുലയ്ക്കുകയാണ്.