KeralaTop News

തിരുവല്ല സിപിഐഎമ്മിലെ ജാതി അധിക്ഷേപ പരാതി: പരാതിക്കാരിയെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്ന് നീക്കി

Spread the love

ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഐഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ഓഫീസ് ജോലികളില്‍ നിന്ന് നീക്കി. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്നാണ് രമ്യയെ നീക്കിയത്. സിപിഐഎം ഏരിയ സെക്രട്ടറി ബിനില്‍കുമാറാണ് രമ്യയോട് ഓഫീസ് ജോലിയില്‍ തുടരേണ്ട എന്ന് അറിയിച്ചത്. ബാലസംഘം ക്യാമ്പിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രമ്യയെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. മഹിളാ അസോസിയേഷന്‍ നേതാവ് ഹൈമ എസ് പിള്ളക്കെതിരെയാണ് രമ്യ പാര്‍ട്ടിക്ക് ജാതി അധിക്ഷേപ പരാതി നല്‍കിയത്. പിന്നീട് സിപിഐഎം ജില്ലാ നേതൃത്വം ഇടപെട്ട് പരാതി ഒത്തുതീര്‍പ്പ് ആക്കിയിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസം അവസാനത്തോടെയാണ് രമ്യയ്‌ക്കെതിരെ സിപിഐഎം പ്രാദേശിക വനിതാ നേതാവിന്റെ ജാതി അധിക്ഷേപമുണ്ടായത്. മഹിളാ അസോസിയേഷന്‍ ഫ്രാക്ഷന്‍ യോഗത്തിന് ശേഷം മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് ഹൈമ എസ് പിള്ളയും രമ്യയും തമ്മില്‍ ഏരിയ കമ്മിറ്റി ഓഫിസില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. അതിനിടെ തനിക്കെതിരെ ഹൈമ ജാതി സൂചിപ്പിച്ചുകൊണ്ടുള്ള ഒരു അധിക്ഷേപ പരാമര്‍ശം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി.

ജാതി അധിക്ഷേപം നടത്തിയവരെ പാര്‍ട്ടി വച്ചുപൊറുപ്പിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു രമ്യയുടെ പ്രതികരണം. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോ പരാതി ഒത്തുതീര്‍ക്കുകയായിരുന്നു. സിപിഐഎം നിരണം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു രമ്യ ബാലന്‍.