KeralaTop News

ലോകത്തിന്റെ മനഃസാക്ഷിയായി വർത്തിച്ച വിശുദ്ധനായിരുന്നു ഫ്രാൻസിസ് മാർപാപ്പ’; ഫാദർ പോൾ തേലക്കാട്ട്

Spread the love

ലോകത്തിന്റെ മനഃസാക്ഷിയായി വർത്തിച്ച വിശുദ്ധനായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് ഫാദർ പോൾ തേലക്കാട്ട്. ലോകത്ത് സമാധാനം പുനഃ സ്ഥാപിക്കാനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടിയും വാദിച്ചയാളായിരുന്നു അദ്ദേഹമെന്ന് പോൾ തേലക്കാട്ട് പറഞ്ഞു.

കത്തോലിക്കാ സഭയിൽ ഒരു വിപ്ലവമായിരുന്നു ഫ്രാൻസിസ് മാർപാപ്പ സൃഷ്ടിച്ചുകൊണ്ടിരുന്നത്. അധികാരത്തിന്റെ കടന്നുകയറ്റം അഴിച്ചുപണിയുന്ന സംരംഭത്തിനാണ് അദ്ദേഹം തുടക്കം കുറിച്ചിരുന്നതെന്നും ഫാദർ പോൾ തേലക്കാട്ട് കൂട്ടിച്ചേർത്തു.

ബ്രോങ്കൈറ്റിസ് ബാധയിൽ നിന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന മാർപാപ്പ വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നാണ് വിടവാങ്ങിയത്. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ‘ഫ്രാൻസിസ്’ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചത്.

ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.