KeralaTop News

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

Spread the love

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി. 29 പേർക്ക് 15 ലക്ഷം രൂപ ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉള്ളത്. വീട് പൂര്‍ണമായും ഭാഗികമായും നഷ്ടമായവരും, കൃഷി നഷ്ടമായവരും ഉള്‍പ്പെടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ സഹായം ലഭിച്ചിരിക്കുന്നത്.

29 പേർക്ക് ഇന്നലെ രാത്രിയോടുകൂടിയാണ് 15 ലക്ഷം രൂപ അക്കൗണ്ടിൽ ലഭിച്ചത്. ഒരാള്‍ക്ക് ജീവന് നഷ്ടപ്പെട്ട വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടമായിരുന്നു സംഭവിച്ചിരുന്നത്. 14 വീടുകൾ പൂർ‌ണമായും ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പെടെ തകർന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.

മ‍ഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. കഴിഞ്ഞവർഷം ജൂലായ് 30 നുണ്ടായ ഉരുൾപൊട്ടൽ വിലങ്ങാട് മേഖലയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. കനത്ത നാശം വിതച്ച വിലങ്ങാട്ടെ കർഷകരുടെ ലോണുകൾക്ക് മൊറട്ടോറിയം നൽകാൻ തിരുമാനിച്ചിരുന്നു. കൃഷി പൂർണമായും നശിച്ച കർഷകരുടെ ലോണുകൾക്ക് 5 വർഷവും മറ്റ് ലോണുകൾക്ക് ഒരു വർഷത്തേക്കുമാണ് മൊറട്ടോറിയം നൽകാൻ തിരുമാനിച്ചിരുന്നത്.