മുതലപ്പൊഴിയിലെ മണൽ ഒരു മാസത്തിനകം നീക്കും; ‘പൊഴി’ മുറിക്കൽ നാളെ മുതൽ, മന്ത്രി സജി ചെറിയാൻ
മുതലപ്പൊഴിയിൽ പൊഴിമുറിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. നാളെ രാവിലെ മുതൽ പൊഴിമുറിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നീക്കം ചെയ്യുന്ന മണൽ പൊഴിമുഖത്തിന്റെ വലത് ഭാഗത്തേക്ക് നീക്കും. മണൽ നീക്കത്തിന് കൂടുതൽ യന്ത്ര സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.
മുതലപ്പൊഴിയിൽ പൊഴി മുറിച്ചില്ലെങ്കിൽ 5 പഞ്ചായത്തുകൾ വെള്ളത്തിൽ ആകും. ഇത് മുന്നിൽകണ്ടാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൊഴി മുറിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടുപോകുന്നത്. ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പൊലീസിന്റെ സഹായത്തോടെ നാളെ രാവിലെ മുതൽ പൊഴി മുറിച്ചു തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഒരു മാസത്തിനകം മണൽ നീക്കം പൂർത്തിയാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. നിലവിലുള്ള ഡ്രഡ്ജറിൻ്റെ പ്രവർത്തന സമയം 20 മണിക്കൂർ ആയി ഉയർത്തും.കൊല്ലം ഹാർബറുകളിലേക്ക് മത്സ്യത്തൊഴിലാളികൾക്ക് പോകാൻ താല്പര്യമുണ്ടെങ്കിൽ അതിനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മന്ത്രിയുമായുള്ള ചർച്ചയിൽ സംയുക്ത സമരസമിതി തൃപ്തരല്ല.സർക്കാർ നിർദ്ദേശങ്ങൾ ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നാണ് സമരസമിതിയുടെ നിലപാട്. മാസങ്ങൾക്കു മുൻപ് ചെയ്യേണ്ട കാര്യങ്ങൾ ആണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്. മടിയൻ മല ചുമക്കും എന്ന് പറയുന്നത് ഇതാണ്.
പൊഴിമുറിക്കുന്നതോടെ മത്സ്യ തൊഴിലാളികൾ ആണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടത്. പഴയ പല്ലവി ആണ് ആവർത്തിക്കുന്നതെന്നും ചർച്ചയ്ക്ക് ശേഷം മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചു.
എന്നാൽ മെയ് 16നകം മുതലപ്പൊഴിയിലെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്ന കരാറിൽ ഈ മാസം അവസാനം ഒപ്പിടുമെന്നും കമ്മീഷനെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.