KeralaTop News

‘അജിത് കുമാർ ക്ലീൻ അല്ല, DGP ആക്കേണ്ടത് മുഖ്യമന്ത്രിയ്ക്ക് അനിവാര്യം’; പി വി അൻവർ

Spread the love

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രി ചിറ്റ് ക്ലീൻ നൽകിയതിൽ പ്രതികരണവുമായി പി വി അൻവർ. അജിത് കുമാറിനെതിരെ താൻ ഉന്നയിച്ച നടപടികളെല്ലാം അത് പോലെ തന്നെ നിലനിൽക്കുകയാണ്. ഇത് പ്രതീക്ഷിച്ച നടപടിയാണെന്നും ഒപ്പിച്ചെടുത്ത റിപ്പോർട്ട് ആണിതെന്നും പി വി അൻവർ ആരോപിച്ചു.

അജിത് കുമാറിനെ മാറ്റി നിർത്തികൊണ്ട് ഒരു അന്വേഷണ റിപ്പോർട്ട് കേരളത്തിൽ വരുമെന്ന് പ്രതീക്ഷിക്കേണ്ട കാരണം എല്ലാം കെട്ടുപിണഞ്ഞ് കിടക്കുകയാണ് അതിനെയെല്ലാം തട്ടി മാറ്റി താത്കാലികമായി ഒപ്പിച്ചെടുത്ത അന്വേഷണ റിപ്പോർട്ട് ആണിതെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി ദൃതി പിടിച്ചുകൊണ്ട് ക്ലീൻ ചീറ്റ് കൊടുത്തതെന്നും പിവി അൻവർ പറഞ്ഞു.

അജിത് കുമാറിനെ ഡിജിപിയാക്കേണ്ടത് മുഖ്യമന്ത്രിയ്ക്ക് അനിവാര്യമാണ്. ചെയ്ത് വെച്ച കള്ളത്തരങ്ങൾ മറയ്ക്കാനാണ് ശ്രമം. അതുകൊണ്ടുതന്നെ ക്ലീൻ ചീറ്റുകൾ ഇനിയും കൊടുക്കും. ഇനി എൽഡിഎഫിന് ഭരണമില്ലെന്ന് മൂക്ക് താഴേയ്ക്കുള്ള എല്ലാവർക്കും അറിയാം. അജിത് കുമാർ ക്ലീൻ അല്ല. ക്ലീൻ ആക്കാൻ ശ്രമിക്കുകയാണ്.മുഖ്യമന്ത്രിയ്ക്ക് മടിയിൽ മാത്രമല്ല കനം, അതുകൊണ്ട് അജിത് കുമാറിനെ തൊടില്ല. പരാതിക്കാരനായ തനിക്ക് ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല റിപ്പോർട്ട് ലഭിച്ചാൽ കോടതിയെ സമീപിക്കുമെന്നും പി വി അൻവർ വ്യക്തമാക്കി.

അതേസമയം, പി വി അന്‍വറിന്റെ പരാതിയിലായിരുന്നു അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. വീട് നിര്‍മ്മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ ഡിജിപിയെ തിരഞ്ഞെടുക്കാനുള്ള സർക്കാർ നടപടി പുരോഗമിക്കുന്നതിനിടെയാണ് അജിത് കുമാറിന് ക്ലീൻചീറ്റ് നൽകാനുള്ള വിജിലൻസ് റിപ്പോർട്ടറിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരിക്കുന്നത്.

കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചുവെന്നുമായിരുന്നു അൻവറിൻ്റെ ആരോപണം. എന്നാല്‍ പൂര്‍ണ്ണമായും തെറ്റാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്താനായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.