കോട്ടയത്ത് അമ്മയും മക്കളും പുഴയിൽ ചാടി മരിച്ചു
കോട്ടയം നീറിക്കാട് അമ്മയും പെൺമക്കളും പുഴയിൽ ചാടി മരിച്ചു. മുത്തോലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോൾ തോമസ് മക്കളായ 5 വയസ്സുകാരി നേഹ 2 വയസ്സുകാരി പൊന്നു എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മീനച്ചിലാറ്റിൽ നീറിക്കാട് ഭാഗത്ത് മീൻ പിടിക്കുകയായിരുന്ന നാട്ടുകാരാണ് രണ്ട് കുട്ടികൾ ഒഴുകി വരുന്നത് കണ്ടത്. ഇവർ കുട്ടികളെ ഉടൻ കരയിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നാലെ കുട്ടികളുടെ അമ്മയെയും പുഴയിൽ നിന്നും കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ണമ്പുര കടവിന് സമീപത്ത് നിന്നും ജിസ്മോളുടേതെന്ന് കരുതുന്ന സ്കൂട്ടറും കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിസ്മോളുടെയും മക്കളുടെയും ജീവൻ രക്ഷിക്കാനായില്ല.
നീറിക്കാട് സ്വദേശി ജിമ്മി ജോസഫാണ് ജിസ്മോളുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് സൂചന. എന്നാൽ കുടുംബ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത് സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു.
മുത്തോലി സ്വദേശിയായ ജിസ്മോൾ കഴിഞ്ഞതവണ പതിമൂന്നാം വാർഡിലെ പഞ്ചായത്ത് മെമ്പർ ആയിരുന്നു. ഒരുവർഷം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്ന ജിസ്മോൾ നിലവിൽ പാല കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഏറ്റുമാനൂരിൽ വീട്ടമ്മയും പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നരമാസം പിന്നിടുമ്പോഴാണ് മറ്റൊരു വീട്ടമ്മ പെൺമക്കൾക്കൊപ്പം ആത്മഹത്യ ചെയ്തിരിക്കുന്നത്.