KeralaTop News

ഫാഷൻ ഗോൾഡ് തട്ടിപ്പ്; ലീഗ് നേതാക്കളായ എംസി ഖമറുദ്ദീനും, ടി.കെ പൂക്കോയ തങ്ങളും ED കസ്റ്റഡിയിൽ

Spread the love

ഫാഷൻ ഗോൾഡ് സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എം എൽ എയും ലീഗ് നേതാവുമായ എംസി ഖമറുദ്ദീനും, ടി കെ പൂക്കോയ തങ്ങളും ഇ ഡി കസ്റ്റഡിയിൽ. കോഴിക്കോട് സ്പെഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 2 ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു. വിവര ശേഖരണത്തിനും ചോദ്യം ചെയ്യലിനുമായി രണ്ട് ദിവസത്തെ കസ്റ്റഡി വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇരുവരെയും എൻഫോഴ്സ്മെൻ്റ് ഡയക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡിൻ്റെ പേരിൽ നിക്ഷേപം സ്വീകരിച്ച് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ 210 കേസുകളാണ് കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നിലവിലുള്ളത്. ജ്വല്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 700 ഓളം പേരില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. പിന്നീട് നിക്ഷേപ തുക തിരികെ നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് 268 പേരാണ് സംസ്ഥാനത്ത് പരാതി ഉന്നയിച്ചത്. ഇതില്‍ 168 കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സമാന്തരമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ്. ഇരുവരെയും അറസ്റ്റ് ചെയ്തത്. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ നി​ഗമനം. സംസ്ഥാനത്ത് നാല് ഇടങ്ങളിൽ ഫാഷൻ ​ഗോൾ‍ഡ് പ്രവർത്തിക്കുന്നത്. മുസ്ലിം ലീഗിന്റെ മുന്‍ മഞ്ചേശ്വരം എംഎല്‍എയും ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമാണ് എം.സി ഖമറുദീന്‍.