MBA ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ശിപാർശ
2024 ൽ കേരള യൂണിവേഴ്സിറ്റി നടത്തിയ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ട്ടമായ സംഭവത്തിൽ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ശിപാർശ. സർവ്വകലാശാല അന്വേഷണ സമിതിയാണ് റിപ്പോർട്ട് നൽകി. അധ്യാപകന്റെ മൊഴിയിൽ വൈരുധ്യമെന്ന് റിപ്പോർട്ടിലുണ്ട്. വിഷയത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് അന്വേഷണ സമിതി ശിപാർശ ചെയ്തു. ശിപാർശ നടപ്പിലാക്കാൻ തന്നെയാണ് സർവ്വകലാശാലയുടെ തീരുമാനം.
പുനഃപരീക്ഷയ്ക്ക് ചെലവായ തുക അധ്യാപകൻ ജോലി ചെയ്ത സഹകരണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഈടാക്കും. സർവ്വകലാശാലയുമായി അഫിലിയെറ്റ് ചെയ്ത എല്ലാ അധ്യാപകർക്കും പ്രത്യേക ഐഡി നൽകാനും അധ്യാപക നിയമനത്തിനുള്ള യോഗ്യത മാനദണ്ഡം പരിശോധിക്കാനും അന്വേഷണ സമിതി തീരുമാനിച്ചു.
ബൈക്ക് യാത്രക്കിടയിലാണ് ഉത്തരക്കടലാസ് നഷ്ടപ്പട്ടതെന്നും, പിറ്റേന്ന് തന്നെ സർവ്വകലാശാലയെ ഇക്കാര്യം അറിയിച്ചെന്നുമായിരുന്നു അധ്യാപകൻ പി പ്രമോദ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘത്തിന് നൽകിയ മൊഴി. ഉത്തരക്കടലാസ് നഷ്ടമായ സംഭവം പുറത്തറിഞ്ഞതിനെ പിന്നാലെ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ വിസി നിർദേശിച്ചിരുന്നു. പക്ഷെ കോളജ് മാനേജ്മെൻറ് നടപടി എടുക്കാത്തതിന്റെ പശ്ചാത്തലത്തിൽ മൂല്യനിർണയത്തിൽ നിന്നും ഡിബാർ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. കേരള സർവ്വകലാശാലയിലെ 71 എംബിഎ വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ പ്രോജക്റ്റ് ഫിനാൻസ് ഉത്തരക്കടലാസാണ് നഷ്ടമായത്.
അതേസമയം, ഇന്നലെയായിരുന്നു ഉത്തരക്കടലാസ് നഷ്ട്ടമായ വിഷയത്തിന്റെ പുനഃപരീഷ നടന്നിരുന്നത്. 71 പേരിൽ 65 വിദ്യാർഥികളാണ് പരീക്ഷയെഴുതാൻ എത്തിയിരുന്നത്. 6 കേന്ദ്രങ്ങളിലായിട്ടായിരുന്നു പരീക്ഷ നടന്നിരുന്നത്. പരീക്ഷ എഴുതാൻ എത്താത്തവർക്ക് വേണ്ടി മറ്റൊരു ദിവസത്തേക്ക് പരീക്ഷ മാറ്റി ക്രമീകരിച്ചിട്ടുണ്ട്.