Sunday, March 22, 2026
Latest:
NationalTop News

വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു; ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

Spread the love

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് കേസ്. കോട്ടയം സ്വദേശിയായ സിസ്റ്റര്‍ ബിന്‍സിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഛത്തീസ്ഗഡിലെ കുങ്കുരി ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രിന്‍സിപ്പലാണ് സിസ്റ്റര്‍ ബിന്‍സി. വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലെ കുങ്കുരി ടൗണിലെ ഹോളിക്രോസ് നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഞായറാഴ്ചയാണ് പൊലീസ് കേസെടുത്തത്.

അതേസമയം കഴിഞ്ഞ ദിവസം മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികന് നേരെ പൊലീസ് മർദ്ദനം ഉണ്ടായി. മലയാളി വൈദികൻ ഫാദർ ജോഷി ജോർജിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. ബർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളിയിലാണ് പോലീസിന്‍റെ അക്രമം. നിങ്ങൾ പാകിസ്താനികളാണെന്നും, ക്രിസ്തുമത പരിവർത്തനത്തിന് എത്തിയതാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു മർദ്ദനം.

പള്ളിക്കു സമീപമുള്ള ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മർദിക്കാനും തുടങ്ങിയപ്പോൾ‌ തടയാനെത്തിയ ഇടവക വികാരി ഫാ.ജോഷി ജോർജിനെയും പൊലീസ് സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തോളെല്ലിനും കൈക്കും പൊട്ടലുണ്ടായതിനെ തുടർന്ന് ഫാ.ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെ ആക്രമിച്ച സംഭവത്തിനു പിന്നാലെയാണ് ഒഡീഷയിലും സമാന സംഭവമുണ്ടായത്. ജബല്പൂരിലെ ആക്രമണം പാർലമെന്‍റിൽ പോലും ചർച്ചയായിരുന്നു. ജബൽപൂരിലും പൊലീസ് സാന്നിധ്യത്തിലായിരുന്നു സംഘപരിവാർ വൈദികരെ മർദ്ദിച്ചത്‌. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് എഫ്ഐആർ ഇടാൻ തയാറായത്.