ഇലക്ട്രിക് ട്രക്ക് വാങ്ങുന്നവർക്ക് സബ്‌സിഡി; 15 ശതമാനം വരെ സബ്‌സിഡി നൽകാൻ കേന്ദ്ര സർക്കാർ
ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നത് കേന്ദ്ര സർക്കാർ നയമാണ്. ഇപ്പോൾ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും പിന്നാലെ ട്രക്കുകൾക്കും സബ്‌സിഡി നൽകാനാണ് കേന്ദ്ര സർക്കാർ ആലോചന. പത്ത് മുതൽ 15 ശതമാനം വരെ സബ്‌സിഡി നൽകാനാണ് ആലോചന. പിഎം-ഇഡ്രൈവ് പദ്ധതി പ്രകാരമാണ് സബ്‌സിഡി നൽകുക. ഇതുവഴി 19 ലക്ഷം വരെ ഇളവ് ഇലക്ട്രിക് ട്രക്കുകൾക്ക് നൽകാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
ചരക്ക് ഗതാഗതം ഡീകാർബണൈസ് ചെയ്യുന്നതിനുള്ള ഒരു പ്രധാന മുന്നേറ്റത്തിന് ഇത് കാരണമാകും. കൂടാതെ ഇലക്ട്രിക് ട്രക്കുകളുടെ ആവശ്യകത വർദ്ധിക്കുന്നതിനാൽ ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ്, ഐപിഎൽടെക് ഇലക്ട്രിക്, പ്രൊപ്പൽ ഇൻഡസ്ട്രീസ് തുടങ്ങിയ നിർമ്മാതാക്കൾക്ക് ഇത് ഗുണകരമാകും. പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇ-ട്രക്കുകൾക്കായി സർക്കാർ 500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അന്തിമ രൂപരേഖകൾ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
കിലോവാട്ട് അവർ അടിസ്ഥാനത്തിൽ 5,000 രൂപ, 7,500 രൂപ എന്നിങ്ങനെ രണ്ട് സബ്‌സിഡി ഓപ്ഷനുകളാണ് പദ്ധതിയിൽ നൽകുക. 55 ടൺ ഭാരമുള്ള ഒരു ട്രക്കിന് പരമാവധി 12.5 ലക്ഷം രൂപ ആനുകൂല്യം നൽകും. പദ്ധതി പ്രകാരം, 4.8 kWh ബാറ്ററിയുള്ള ഒരു ചെറിയ ട്രക്കിന് ഏകദേശം 3.5 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. എന്നാൽ ഇ-ട്രക്കുകൾക്ക് നൽകുന്ന സബ്സിഡി അപര്യാപ്തമാണെന്നാണ് കമ്പനികൾ പറയുന്നത്.