‘കോൺഗ്രസ് വഖഫ് നിയമങ്ങൾ ചവിട്ടി മെതിച്ചു, നരേന്ദ്ര മോദി സാധ്യമാക്കി; കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു’: രാജീവ് ചന്ദ്രശേഖർ
രാഹുൽ ഗാന്ധി ഭരണഘടന വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണഘടനയെ നുണകൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിന് മുമ്പ് അത് വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്നാണ് രാഹുൽ ഗാന്ധിയോട് പറയാനുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു .
സ്വത്തവകാശമുൾപ്പെടെ ഓരോ ഭാരതീയൻ്റെയും സമസ്ത അവകാശങ്ങളും പരിരക്ഷിക്കുന്ന പവിത്ര ഗ്രന്ഥമാണ് നമ്മുടെ ഭരണഘടന. തങ്ങളുടെ പ്രീണന രാഷ്ട്രീയത്തിൻ്റെ ഭാഗമായി കോൺഗ്രസ് സർക്കാരുകൾ കൊണ്ട് വന്ന വഖഫ് നിയമങ്ങളും മുൻകാല ഭേദഗതികളും പൗരാവാകാശത്തെ ചവിട്ടി മെതിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമാക്കിയ വഖഫ് ഭേദഗതി നിയമം സ്വത്തവകാശം ഉൾപ്പെടുയുള്ള ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പാവപ്പെട്ട മുസ്ലീം സഹോദരങ്ങൾക്ക് വഖഫ് സ്വത്തുക്കൾ ഉപയോഗമാകാനും വഴിയൊരുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയെക്കുറിച്ചുള്ള വഖഫ് ചർച്ചയ്ക്കിടെ കോൺഗ്രസ് എംപിമാർ ഉയർത്തിയ വാദഗതികളെല്ലാം തന്നെ പച്ചക്കള്ളമായിരുന്നു. ആർട്ടിക്കിൾ 25, 13, 14 എന്നിവയെല്ലാം ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുകയാണ് എന്നതുൾപ്പെടെ അവർ പറഞ്ഞതെല്ലാം നുണകൾക്കു മേൽ നുണകൾ മാത്രം.
എംപിമാരെന്ന പാർലമെൻ്ററി പദവിയുടെ സംരക്ഷണം ഇല്ലായിരുന്നുവെങ്കിൽ അവർ പരത്തുന്ന നുണകൾക്കും വർഗ്ഗീയ വിദ്വേഷത്തിനും കേസെടുത്ത് നിയമ നടപടി എടുക്കേണ്ട സാഹചര്യമാണ്. ഓർഗനൈസറിൽ ഒരു മാധ്യമ പ്രവർത്തകൻ ക്രൈസ്തവ സഭകളുടെ സ്വത്തിനെ കുറിച്ച് എഴുതിയ ലേഖനം അവാസ്തവമാണെന്ന് തിരിച്ചറിഞ്ഞ് അത് നീക്കം ചെയ്തു.
ഭാരതത്തിൽ സ്ഥലം കൈവശമുള്ളത് ഒരു കുറ്റമല്ല. റെയിൽവേ, സേന, പ്ളാൻേറഷനുകൾ അടക്കം നിരവധി വലിയ സ്ഥലം കൈവശമുള്ളവരുണ്ട്. പക്ഷേ, കർണാടകയിൽ കോൺഗ്രസും, വഖഫും ചെയ്തത് പോലെ സ്ഥലം തട്ടിയെടുക്കാൻ ശ്രമിക്കുന്നത് തെറ്റാണ്. കോൺഗ്രസ് ചെയ്യുന്നത് പോലെ ജനങ്ങളെ വഞ്ചിക്കുന്നതും, നുണകൾ പരത്തുന്നതും, വർഗ്ഗീയ വിഷം പടർത്തുന്നതും തെറ്റാണ്.
അതാണ് വ്യത്യാസം. കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. എല്ലാവർക്കും ഒരു പോലെ എല്ലാവർക്കും വേണ്ടിയുള്ള എല്ലാവർക്കും ഒപ്പമുള്ള ഒരു പുതിയ രാഷ്ട്രീയമാണ് വേണ്ടത്. നുണകളുടെയും പാഴ് വാഗ്ദാനങ്ങളുടെയുമല്ല, തുല്യ നീതിയുടെയും തുല്യ അവസരങ്ങളുടെയും രാഷ്ട്രീയമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.