‘വഖഫ് ബില്ലിനെ പിന്തുണക്കാൻ ആവശ്യപ്പെട്ടത് അപരാധമായി ചിലർ ചിത്രീകരിച്ചു; സഭയ്ക്ക് നിലപാട് സ്വീകരിക്കാൻ അവകാശമുണ്ട്; ബിഷപ് മാർ ജോസഫ് പാംപ്ലാനി
വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ സഭാ നേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് ചിലർ അപരാധമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. കോഴിക്കോട് നടക്കുന്ന ക്രൈസ്തവ അവകാശ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
വഖഫ് ബിൽ സമുദായ വിഷയമല്ലെന്നും സാമൂഹിക നീതിയുടെ വിഷയമാണെന്നും ആർച്ച് ബിഷപ് പറഞ്ഞു. ബില്ലിനെ പിന്തുണക്കാൻ എംപിമാരോട് ആവശ്യപ്പെട്ടത് ക്രൈസ്തവരെ വർഗീയമായി ചിന്തിക്കാൻ തുടങ്ങിയെന്ന് അധിക്ഷേപിച്ചെന്നും ആർച്ച് ബിഷപ് പറഞ്ഞു. ജബൽപൂരിൽ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിലും ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു. ജബൽപൂരിൽ വൈദികന് മാത്രമല്ല അടിയേറ്റത് ഭാരതത്തിൻ്റെ മതേതരത്തിൻ്റെ തിരുമുഖത്താണെന്ന് അദേഹം പറഞ്ഞു.
പിണറായി വിജയൻ കാര്യപ്രാപ്തനായ മുഖ്യമന്ത്രിയാണെന്നും ഇഛാശക്തിയുണ്ടെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സമുദായം അങ്ങയെ വിശ്വസിച്ച് ജെ ബി കോശി കമ്മിഷന് മുന്നിൽ പരാതി നൽകി. പരാതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ വച്ച കമ്മിഷനായതിനാൽ ആണ്. ആ റിപ്പോർട്ട് ആരും കണ്ടിട്ടില്ല. ക്രൈസ്തവ സമുദായത്തോടുള്ള അവഹേളനമാണ്. ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് വെളിച്ചം കാണണമെന്ന് അദേഹം ആവശ്യപ്പെട്ടു. അല്ലായെങ്കിൽ രാഷ്ട്രീയപരമായ നിലപാട് സമുദായം സ്വീകരിക്കുമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നൽകി.