ഗുജറാത്തിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; ഉടമ അറസ്റ്റിൽ
ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്കനിർമാണശാലയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ ഉടമ അറസ്റ്റിൽ. നിയമവിരുദ്ധമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയെ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിൽ അഞ്ചുകുട്ടികൾ അടക്കം 21 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് ഇരു സർക്കാരുകളും 50,000 രൂപ വീതം നൽകും.
സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണിരുന്നു. അവശിഷ്ടങ്ങൾക്കടിയിലായി നിരവധിപേരാണ് കുടുങ്ങി കിടന്നിരുന്നത്. ദീസ മുനിസിപ്പാലിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്.