KeralaTop News

പുന്നപ്രയില്‍ കേരള ബാങ്ക് ജപ്തി ചെയ്ത വീട്ടിലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

ആലപ്പുഴ പുന്നപ്രയില്‍ കേരള ബാങ്ക് ജപ്തി ചെയ്ത വീട്ടിലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ 34 കാരന്‍ പ്രഭുലാലിനെയാണ് വീടിനോട് ചേര്‍ന്ന ഷെഡില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തിക്ക് ശേഷം മകന്‍ വലിയ മനോവിഷമത്തില്‍ ആയിരുന്നു എന്നും അച്ഛന്‍ അനിലന്‍ പറഞ്ഞു.

2018 ലാണ് വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപ പ്രഭുലാല്‍ പുന്നപ്ര കേരള ബാങ്ക് ശാഖയില്‍ നിന്നും വായ്പ എടുത്തത്. മൂന്ന് ഗഡുക്കള്‍ അടച്ചു. കെട്ടിട നിര്‍മ്മാണതൊഴിലാളി ആയ പ്രഭുലാല്‍ ജോലിക്കിടയില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ പിന്നീടുള്ള തിരിച്ചടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ 24നാണ് പ്രഭുലാലും അച്ഛന്‍ അനിലനും അമ്മ ഉഷയും താമസിച്ചിരുന്ന വീട് കേരള ബാങ്ക് ജപ്തി ചെയ്തത്.
ജപ്തിക്ക് ശേഷം വീടിന്റെ തിണ്ണയില്‍ ആണ് യുവാവ് കഴിഞ്ഞത്. മാര്‍ച്ച് 30 ന് ജപ്തി ചെയ്യുമെന്ന് പറഞ്ഞ ബാങ്ക് 24 എത്തി ജപ്തി നടത്തി. അവശ്യ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ സമ്മതിച്ചില്ലെന്നും അനിലന്‍ പറഞ്ഞു
ജപ്തി നോട്ടീസ് ലഭിച്ചപ്പോള്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അപേക്ഷ നല്‍കിയെങ്കിലും ബാങ്ക് അത് നിഷേധിച്ചു. വീട് ജപ്തി ചെയ്ത ശേഷം കടുത്ത മനോവിഷമത്തില്‍ ആയിരുന്നു പ്രഭുലാല്‍. ആഹാരം പോലും കഴിക്കില്ലായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം.