ബംഗാളിലും ഗുജറാത്തിലും പടക്ക നിർമ്മാണശാലകളിൽ സ്ഫോടനം; 23 മരണം
ബംഗാളിലും ഗുജറാത്തിലും ഉണ്ടായ പടക്ക നിർമ്മാണശാലകളിൽ സ്ഫോടനത്തിൽ 23 മരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാളിൽ നാല് കുട്ടികൾ അടക്കം ഏഴുപേരാണ് മരിച്ചത്.
ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ ഉണ്ടായ സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണു. തൊഴിലാളി ഉൾപ്പെടെ 18 പേർ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ മിഹിർ പട്ടേൽ പറഞ്ഞു.
ബംഗാളിലെ സൗത്ത് പർഗനാസ് ജില്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പടക്ക നിർമ്മാണ ശാലയിലേക്കും അടുത്തുള്ള കെട്ടിടങ്ങളിലേക്കും തീ പടർന്നു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു കുട്ടികളടക്കം ഒരേ കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്. വർഷങ്ങളായി ഇവർ വീട്ടിൽ പടക്ക നിർമ്മാണം നടത്തിയിരുന്നു.