മുംബൈക്ക് രണ്ടാം തോൽവി; ഗുജറാത്തിന് മുന്നിലും വീണു, ടൈറ്റൻസിന്റെ ജയം 36 റൺസിന്
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു രണ്ടാം തോൽവി. ഗുജറാത്ത് ടൈറ്റൻസിനോട് 36 റൺസിന് തോറ്റു. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്നിങ്സ് ആറിന് 160 ൽ അവസാനിച്ചു. സീസണിലെ ഗുജറാത്തിന്റെ ആദ്യ ജയമാണ്. 36 പന്തിൽ നിന്ന് 39 റൺസെടുത്ത തിലക് വർമയും 28 പന്തിൽ നിന്ന് 48 റൺസെടുത്ത സൂര്യകുമാർ യാദവും മാത്രമാണ് മുംബൈ നിരയിൽ തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു.
ഗുജറാത്തിനായി മുഹമ്മദ് സിറാജും പ്രിസിദ്ധ് കൃഷ്ണയും രണ്ടുവീതം വിക്കറ്റുകളെടുത്തു. നാലോവറിൽ 18 റൺസ് മാത്രം വിട്ടുനൽകിയാണ് പ്രസിദ്ധ് രണ്ട് വിക്കറ്റെടുത്തു. മുംബൈക്കായി ക്യാപ്റ്റൻ ഹാർദിക് രണ്ട് വിക്കറ്റുകൾ നേടി. സായ് സുദർശന്റെ അർധ സെഞ്ചുറി മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തിയത്. സുദർശൻ 41 പന്തിൽ രണ്ട് സിക്സും നാല് ഫോറും ചേർത്ത് 63 റൺസ് നേടി പുറത്തായി.
ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും ഗുജറാത്തിന് മികച്ച തുടക്കമാണ് നൽകിയത്. ജോസ് ബട്ലർ 24 പന്തിൽ 39 റൺസ് നേടി ടീം സ്കോറിന് കരുത്തായി. അതേസമയം മുംബൈക്ക് ആദ്യ ഓവർ തന്നെ തിരിച്ചടിയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിൽത്തന്നെ ഓപ്പണർ രോഹിത് ശർമയെ (8) നഷ്ടമായി. പിന്നാലെയെത്തിയവരാരും ടീം സ്കോറിന് കാര്യമായ സംഭാവനകൾ നൽകാൻ കഴിയാതെ മടങ്ങുകയായിരുന്നു.