അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു; തീരുമാനം ധനമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്
സെക്രട്ടേറിയറ്റിനു മുന്നിലെ അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് 13 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചത്. പ്രശ്നപരിഹാരത്തിനായി മൂന്നുമാസത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് മാസം കൊണ്ട് ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ പട്ടിണി സമരവുമായി എത്തുമെന്ന് സമരസമിതി വ്യക്തമാക്കി.
സർക്കാർ ജീവനക്കാരായി പരിഗണിക്കുക, ഓണറേറിയം വർധിപ്പിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റ തവണയായി നൽകുക, ഇ എസ് ഐ ആനുകൂല്യം നടപ്പിലാക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയേറ്റ് പടിക്കലിൽ അങ്കണവാടി വർക്കേഴ്സും, പെൻഷനേഴ്സും സമരമിരുന്നത്.
അതേസമയം, ആശാവർക്കേഴ്സിന്റെ സമരം ഇന്ന് 48-ാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. തിങ്കളാഴ്ച സമരത്തിന്റെ അടുത്തഘട്ടം തുടങ്ങാനാണ് സമരക്കാരുടെ തീരുമാനം. ആശാ സമരത്തെ തള്ളി പറഞ്ഞ
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റിന്റെ നിലപാടിനെ സമരപ്പന്തൽ സന്ദർശിച്ച കെ സി വേണുഗോപാൽ എംപി വിമർശിച്ചു. ആശാ വർക്കർമാർക്കായി പ്രത്യേക കൺസോഷ്യം രൂപീകരിക്കുമെന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ ഇന്നത്തെ പ്രതികരണം. ആശാവർക്കർമാരെ നേരിൽ കാണുമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.